പത്തനംതിട്ട: ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. മണ്ഡലകാല പൂജകൾക്കായി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. സന്നിധാനത്തേക്ക് തിങ്കളാഴ്ച മുതലാവും ഭക്തരെ പ്രവേശിപ്പിക്കുക.
കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വിർച്വൽക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം നടത്താനാവുക. ഞായറാഴ്ച ദീപാരാധനയ്ക്ക് ശേഷം നിയുക്ത മേൽശാന്തി വി കെ ജയരാജ് പോറ്റിയേയും മാളികപ്പുറം മേൽശാന്തി എംഎൻ രജികുമാറിനേയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. ഇന്ന് രാത്രിയോടെ മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരിയും, ശബരിമല മേൽശാന്തി എ കെ സുധീർ നമ്പൂതിരിയും മലയിറങ്ങും.
നേരത്തെ ചെയ്തിരുന്നത് പോലെ നെയ്യഭിഷേകം നേരിട്ട് നടത്താനാവില്ല. നെയ്ത്തേങ്ങ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറിൽ ഏൽപ്പിക്കണം. 24 മണിക്കൂറിനിടയിൽ നടത്തിയ കോവിഡ് ടെസ്റ്റ് ഫലം ഭക്തരുടെ പക്കലുണ്ടാവണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ കോവിഡ് ടെസ്റ്റ് നടത്തും. പോസിറ്റീവ് ഫലം വരുന്നവരെ റാന്നിയിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ