'കിഫ്ബിക്ക് എതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇ ഡി'; വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് തോമസ് ഐസക്

കിഫ്ബിക്ക് എതിരെ മാത്രമല്ല കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംഘടിതമായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് തോമസ് ഐസക്
'കിഫ്ബിക്ക് എതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇ ഡി'; വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് തോമസ് ഐസക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ വീണ്ടും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് എതിരെ മാത്രമല്ല കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംഘടിതമായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇഡിക്ക് കേരളത്തിനെതിരെ നിയമങ്ങളെയും ചട്ടങ്ങളെയും വെല്ലുവിളിച്ച് ആറാടാന്‍ പറ്റുമെന്ന് കകരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് സിഎജിയും ഇഡിയും ചേര്‍ന്ന ഗൂഢാലോചന നടത്തുന്നു. മാധ്യമങ്ങള്‍ക്ക് വാട്‌സ്ആപ്പ് മെസ്സേജ് വഴി ചോര്‍ത്തിക്കൊടുത്ത് അതിന്റെ തലക്കെട്ടുപോലും എങ്ങനെ വേണമെന്ന് ഉപദേശിച്ചുകൊടുക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

ഇഡി ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്ന തരത്തില്‍ ഒരു മെസ്സേജ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. തോമസ് ഐസക്ക് പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാവിലെ വമ്പന്‍ വാര്‍ത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങള്‍ക്ക് വിളമ്പിയത് ഇഡി തന്നെയാണ് എന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ഇഡി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ വാട്‌സാപ്പ് സന്ദേശം താഴെയുണ്ട്. നോക്കൂ.

The C and AG has found that the Kerala govt has raised Rs 2150 crore from international market without the consent of the Cetnre, using Kerala Infrastructure Investment Fund Board (KIIFB). Wouldnt that amount to possible violation of FEMA. 'KIIFB masala bond too has come under ED radar'.

മത്തങ്ങ വലിപ്പത്തിലെ തലക്കെട്ടു സഹിതമാണ് സന്ദേശം കൈമാറിയിരിക്കുന്നത്. 'ഇഡിയുടെ റഡാറില്‍ കിഫ്ബിയുടെ മസാലാബോണ്ടും' എന്ന് അച്ചുനിരത്തണം പോലും. റഡാറും കൊണ്ട് കിഫ്ബിയ്ക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഒരു കാര്യം തെളിച്ചു പറഞ്ഞേക്കാം. നടന്ന് കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുത്. ഇഡിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും കണ്ടേയ്ക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുത്.

സിഎജിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നതിനെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ അവകാശലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കാനുള്ള അധികാരം നിയമസഭയിലും പാര്‍ലമെന്റിലും പബ്ലിക് അക്കൗണ്ടന്റ്‌സ് കമ്മിറ്റിയ്ക്കു മാത്രമാണ്. ആ അധികാരമാണ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കൈയാളാന്‍ ശ്രമിക്കുന്നത്. സിഎജി പരാമര്‍ശങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലൊന്നും കേസെടുക്കാനും അന്വേഷണം നടത്താനുമൊന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനൊന്നും ഒരധികാരവുമില്ല.

ആ ശ്രമങ്ങള്‍ നിയമസഭയോടുള്ള അവഹേളനമാണ്. സഭയുടെ അവകാശലംഘനമാണ്. ഏത് യജമാനന്റെ നിര്‍ദ്ദേശമനുസരിച്ചായാലും ശരി, ഇഡിയുടെ ഈ ഭീഷണിയ്‌ക്കൊന്നും കേരളം വഴങ്ങുന്ന പ്രശ്‌നമില്ല.

പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ചു പ്രതികരിക്കണം. കേരളത്തെ തകര്‍ക്കാന്‍ വണ്ടി കയറിയ കേന്ദ്ര ഏജന്‍സികളുടെ കൂട്ടത്തില്‍ സിഎജിയും ഉണ്ട്.

കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് എന്ന് ഇഡിയുടെ ഇടപെടല്‍ തെളിയിക്കുന്നു.

നിയമസഭ പാസാക്കിയ നിയമത്തോടും റിസര്‍വ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിയ്‌ക്കെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയില്‍ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അലറിവിളിക്കുകയും, പ്രസക്തമായ വിഷയങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ? എങ്കില്‍ എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറില്‍ നിന്ന് എന്തുകിട്ടി?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com