കൽപ്പറ്റ: ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ വധുവിനെ കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന് മനസിലായത്.
വിഐപി ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയിൽ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകൾ മരിയ ലൂക്കിന്റെയും ആടിക്കൊല്ലി കക്കുഴിയിൽ ടോമിയുടെയും ഡോളിയുടെയും മകൻ വൈശാഖിന്റെയും വിവാഹമാണ് ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടന്നത്.
വധുവിനൊപ്പം ലൂക്ക് തോമസും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലിക്കോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലിക്കോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്താൻ കർഷകൻ കൂടിയായ ലൂക്ക് തോമസ് തീരുമാനിച്ചത്.
ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹത്തിൽ പങ്കെടുത്തു. മെയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ