പാര്‍ട്ടി വിട്ടതിന്റെ പേരില്‍ സ്വന്തം സഖാക്കള്‍ ആയിരുന്നവര്‍ തന്നെ വെട്ടിവീഴ്ത്തിയതിന്റെ പത്താം വാര്‍ഷികത്തില്‍ ആ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സുധാകരന്‍ പുഞ്ചക്കാട് ഈ കുറിപ്പില്‍. 2010 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണക്കാരന്‍ എന്ന കെട്ടുകഥയുണ്ടാക്കി തന്നെ വെട്ടിയരിയുകയായിരുന്നെന്ന്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ സുധാകരന്‍ പറയുന്നു. തന്നെയൊന്നു കൊന്നുതരണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് സുധാകരന്‍ കത്തെഴുതിയത് അന്നു വാര്‍ത്തയായിരുന്നു.
സുധാകരന്റെ കുറിപ്പ്:
പുന:ര്‍ജന്മത്തിന്റെ പത്തു വര്‍ഷങ്ങള്‍....
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്...
മരണം വരെയും ചിതലരിക്കാതെ നിഴല്‍ പോലെ... നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.
കഴിഞ്ഞ പത്തു വര്‍ഷമായി എല്ലാ ദിവസവും, ചിലപ്പോള്‍ ദിവസങ്ങളില്‍ പല നേരവും...എന്റെ ഓര്‍മ്മകള്‍ 2010 നവംബര്‍ 23ന് സിപിഎം എന്ന പാര്‍ട്ടി എന്റെ മരണവാറണ്ടില്‍ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു.
ഓരോ നവംബര്‍ 23 വരുമ്പോഴും മനസ്സില്‍ വല്ലാത്തൊരു നീറ്റലാണ്....
ചരിത്രം കലണ്ടര്‍ വര്‍ഷങ്ങളെ മാനിക്കപ്പെടാറില്ലെങ്കിലും ഓര്‍മ്മകള്‍ പൂത്തു കൊണ്ടേയിരിക്കുന്നത്, ജീവിതം അത്രമേല്‍ കളങ്കിതമല്ലാത്തതു കൊണ്ടു കൂടി മാത്രമാണ്..
'കാലം എല്ലാ മുറിവുകളേയും ഉണക്കില്ലേ സുധാകരാ' എന്ന് ചോദിച്ച എല്ലാ സുഹൃത്തുക്കളോടും സഖാക്കളോടും പറയാനുള്ളത് ബെന്യാമിന്‍ പറഞ്ഞ വാക്കുകള്‍ മാത്രമാണ്...
''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് '
ഞാനുഭവിച്ച വേദനകളും സങ്കടങ്ങളും ദുഃഖങ്ങളും എന്റെ ജീവിതത്തിന്റെ നേര്‍കാഴ്ചകളാണ്.അത് ഓര്‍ത്തിരിക്കാനുള്ള അവകാശമെങ്കിലും നിങ്ങളെനിക്ക് അനുവദിച്ചു തരണം.
ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുടെ കെട്ടുകഥ ഉണ്ടാക്കി, ജീവിക്കാലം മുഴുവനവും പാര്‍ട്ടിയില്‍ ജീവിച്ച ഒരു മനുഷ്യന്റെ മരണവാറണ്ടില്‍ ഒപ്പുവെയ്ക്കുമ്പോള്‍, ശത്രുക്കള്‍ക്ക് പോലും അനുവദനീയമായ 'വിചാരണ' എന്ന പ്രഹസനം പോലും നിങ്ങള്‍ മറന്നു പോയല്ലോ സഖാക്കളെ....
ബാലസംഘം തൊട്ടേ പൊക്കിള്‍കൊടി ബന്ധമാണ് എനിക്ക് സിപിഎം എന്ന പാര്‍ട്ടിയുമായിട്ടുള്ളത്.പാര്‍ട്ടി വേറെ കുടുംബം വേറെ എന്നൊന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ പറയുമ്പോള്‍ എത്ര പേര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ സത്യമതാണ്. പാര്‍ട്ടിയെന്നത് ഒരു മതം പോലെയാണ്. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുക, നമ്മുടെ പ്രതിസന്ധികളില്‍ പാര്‍ട്ടി നമ്മളെ ചേര്‍ത്തു പിടിക്കും എന്നതാണ് വിശ്വാസ പ്രമാണം. അങ്ങനെ വിശ്വസിക്കാനുള്ള വളരെ പ്രധാന കാരണം,പാര്‍ട്ടി എല്ലായിപ്പോഴും ശരിയായിരിക്കും എന്ന ബോധ്യമാണ്. പാര്‍ട്ടിക്ക് തെറ്റ് പറ്റില്ല എന്ന രൂഢമായ വിശ്വാസം. തീര്‍ത്തും നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാലപാഠമണ് പാര്‍ട്ടി പഠിപ്പിച്ചത്; അതു തന്നെയാണ് പഠിച്ചതും. പാര്‍ട്ടിയില്‍ നിന്ന് എന്ത് കിട്ടും എന്നതല്ല, പാര്‍ട്ടിക്ക് എന്തു കൊടുക്കാനാവും എന്നതായിരുന്നു ആലോചന. അതുകൊണ്ടാണ് പ്രവാസ ജീവിതത്തിലെ ആദ്യ ശബളം പാര്‍ട്ടിക്ക് അയച്ചു കൊടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് വീട്ടിലേക്ക് തന്നെയാണ് അയക്കുന്നത് എന്ന തോന്നലുണ്ടാകുന്നത്. ഇതൊരു വീമ്പു പറച്ചില്ലല്ല, മറിച്ച് സ്വാഭാവിക ജീവിത വിശ്വാസമാണ്. 'ക്യൂബ മുകുന്ദ'ന്മാരെ സൃഷ്ടിക്കുക എന്നത് ഒരു കാലത്തെ സംഘടനാവൈഭവമാണ്.
ബോധ്യങ്ങളാണ് മനുഷ്യന്റെ വിശ്വാസത്തിന് അടിസ്ഥാനം, സംഘടനകള്‍ക്കും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ലോകത്ത് ഒട്ടേറെ ചിന്തകള്‍ ഉണ്ടാകുന്നത് ഒട്ടേറെ സംഘടനകള്‍ ഉണ്ടാകുന്നത്. എല്ലാവരേയും ഒരു ചരടില്‍ കോര്‍ത്തുകളയാം എന്നത് പ്രകൃതി വൈരുദ്ധ്യാത്മകതയ്ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്,ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്.
മതത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്ക് വലിയ ദൂരമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് സംഘടനയില്‍ നിന്നും ഞാന്‍ അകലാന്‍ തുടങ്ങുന്നത്. അപ്പോഴും വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും സഖാക്കള്‍ അടക്കമുള്ള എല്ലാവരോടും അങ്ങേയറ്റം സ്‌നേഹവായ്പ്പുകള്‍ തന്നെയായിരുന്നു.അതു കൊണ്ട് തന്നെ വീട്ടില്‍ 'ദേശാഭിമാനി' വരുത്തുന്നതിനോ പാര്‍ട്ടിക്ക് പിരിവ് കൊടുക്കുന്നതിനോ യാതൊരു തടസ്സവും ഇല്ലാതിരുന്നത്...
അങ്ങനെയിരിക്കെയാണ് 2010 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണക്കാരന്‍ എന്ന കെട്ടുകയുണ്ടാക്കി നവംബര്‍ 23 ന് വൈകുന്നേരം പാര്‍ട്ടി ഒപ്പുവച്ച മരണവാറണ്ടുമായി കറുത്ത വാഗണ്‍ ആര്‍ കാര്‍ എന്റെ മുന്നിലെത്തുന്നത്.
രണ്ട് ബോബുകള്‍.... 17 വെട്ടുകള്‍..... നിമിഷ നേരം കൊണ്ട് മരണം ഉറപ്പാക്കിക്കഴിഞ്ഞ കൊലയാളികള്‍ (ക്ഷമിക്കണം കമ്മ്യൂണിസ്റ്റ് സഖാക്കള്‍!) പാര്‍ട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉള്‍വലിയുമ്പോള്‍, രക്തം തളം കെട്ടി നില്‍ക്കുന്ന റോഡരികില്‍ നിന്നും വെട്ടി നുറുക്കപ്പെട്ട ശരീര അവയവങ്ങള്‍, എന്റെ പ്രിയപ്പെട്ട നാട്ടുകള്‍ സുഹൃത്തുക്കള്‍ വാരിയെടുത്ത് അതുവഴി വന്ന വാഹനത്തില്‍ കയറ്റുമ്പോള്‍ ജീവിതത്തോട് യാത്ര പറയാന്‍ മാനസ്സികമായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.
എന്നേയും കൊണ്ട് വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ പാതിമറഞ്ഞ കണ്ണാലെ വീട്ടിലേക്കൊന്ന് നോക്കി...
ആ വീട്ടിനുള്ളില്‍ ഇതൊന്നും അറിയാതെ മീന്‍ വാങ്ങിക്കാന്‍ പോയ ഭര്‍ത്താവിനേയും കാത്ത് നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവളും ഒമ്പതും ഏഴും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇനി ആരാണ് അവര്‍ക്കുള്ളത് എന്ന ചിന്തയായിരുന്നു മംഗലാപുരം യൂണിറ്റിയില്‍ എത്തുന്നതുവരെയും...
പിന്നീട് അങ്ങോട്ട് തികച്ചും അവിശ്വസിനീയ കാര്യങ്ങള്‍ തന്നെയായിരുന്നു... 'ദൈവ'ദൂതന്മാരെ പോലെയുള്ള ഡോക്ടര്‍മാരുടെ മുന്നിലെത്തുമ്പോള്‍ ജീവിന്റെ അവസാന ശ്വാസം ബാക്കി... ആദ്യം ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമം... അതു കഴിഞ്ഞ് ഇടതുകാല്‍ മുറിക്കേണ്ടി വരുമെന്ന ഡോക്ടറുടെ അഭിപ്രായം... കാല്‍ മുറിക്കാതെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന സുഹൃത്തുക്കളുടെ അപേക്ഷ..... എന്റെ ഭാഗ്യവും ഡോക്ടര്‍മാരുടെ അക്ഷീണപരിശ്രമവും കൊണ്ട് അറ്റു വീണ കൈവിരലുകള്‍, കാല്‍മുട്ട് കാല്‍പാദം എല്ലാം ഒരു വിധത്തില്‍ തുന്നിപ്പിടിപ്പിച്ചു. പിന്നീട് മംഗലാപുരത്ത് യൂണിറ്റിയും കോഴിക്കോട് ബേബി മെമ്മോറിയലിലും ദീര്‍ഘകാലത്തെ ചികിത്സ.... കാലിലും കൈയ്യിലും പല ഭാഗങ്ങളിലും രക്തോട്ടമില്ല. അതിന്റെ തരിപ്പും മരവിപ്പും വേദനയും വിട്ടുമാറാതെ കൂടെയുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനു അല്ലം മുമ്പ് ഇതൊക്കെ വീണ്ടും ഓര്‍ത്തപ്പോള്‍ വീട്ടില്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞു.... അന്ന് ഞാന്‍ അവസാനിച്ചിരുന്നെങ്കില്‍ എന്റെ അമ്മയുടേയും ഭാര്യയുടേയും കുട്ടികളുടേയും സങ്കടം ആരു കേള്‍ക്കുമായിരുന്നു. ഏത് കല്ല് വെച്ച നുണകള്‍ കൊണ്ടായിരിക്കും പാര്‍ട്ടി പ്രതിരോധം തീര്‍ക്കുക!
ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ഞാന്‍ പൂര്‍ണ്ണമായും കിടപ്പിലായി. നടക്കാനോ ജോലിക്ക് പോകാനോ സാധിക്കുമെന്നത് വിദൂര പ്രതീക്ഷപോലും അല്ലാതായി. ഇങ്ങനെയുള്ള കിടപ്പ് അസ്സഹനീയമായപ്പോഴാണ് ദയാവധത്തിനു വേണ്ടി ഞാന്‍ 2011 ല്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതുന്നത്.പാര്‍ട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച് തരണം എന്നതായിരുന്നു എന്റെ കത്തിന്റെ ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാര്‍ട്ടി ആ ദൗത്യം ഏറ്റെടുത്തില്ല!
മനോരമ പത്രം മുന്‍പേജില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പല സ്ഥലങ്ങളില്‍ നിന്നും പലരും വിളിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ വിളിച്ചു, ഉത്തരവാദിത്വപ്പെട്ടവര്‍ വീട്ടില്‍ വന്നു... 'ചില തെറ്റിദ്ധാരയണയുടെ പുറത്ത് സംഭവിച്ചതാണ്' കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, അവര്‍ക്കൊക്കെ സ്ഥാനക്കയറ്റവും സംരക്ഷണവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
എല്ലാ അര്‍ത്ഥത്തിലും ജീവിതം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. എങ്ങിനെ കാര്യങ്ങള്‍ മുന്നോട്ട് പോകും? മറ്റുള്ളവരെ എത്രകണ്ട് ആശ്രയിക്കാനാകും? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സരിത (ഭാര്യ)യുടെ തീരുമാനമായിരുന്നു. എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക... ജീവിതം ചില വാശികളുടേതു കൂടിയായിരിക്കുമല്ലോ? വിവാഹശേഷം ആ രീാ പഠനം നിര്‍ത്തിയ സരിത 36 മത്തെ വയസ്സില്‍ ജടഇ ക്ലാസില്‍ ചേര്‍ന്നു... പിന്നീടൊരു വാശിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് എട്ടാം റാങ്കോടെ ഒരു സര്‍ക്കാര്‍ ജോലി... പറഞ്ഞറിയിക്കാനാത്ത സന്തോഷമായിരുന്നു അന്ന് ഞങ്ങള്‍ക്ക്...
എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് ഞങ്ങളെ വീണ്ടും സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരു പാട് നല്ല മനുഷ്യരുണ്ട്... വെട്ടേറ്റ് വീണപ്പോള്‍ വാരിയെടുത്തവര്‍... അവസാന ശ്വാസത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ഡോക്ടര്‍മാര്‍... സാമ്പത്തീകമായും ശാരീരികമായും എന്റെ കൂടെ അന്നും ഇന്നും നിഴല്‍ പോലെ നിന്നിട്ടുള്ള സുഹൃത്തുക്കള്‍ ബന്ധുക്കള്‍..... നന്ദി എന്ന വാക്കുകള്‍ കൊണ്ടെന്നും തീരുന്ന ബന്ധമല്ല അവരോടുള്ളത്... അവസാന ശ്വാസത്തിലും തെളിയുന്ന മുഖങ്ങളായിരിക്കും അതൊക്കെ....
എന്താണ് ഈ ഒരു കൊലപാതക ശ്രമത്തിലൂടെ സി പി എം പറയാന്‍ ശ്രമിച്ചത്?
അതിന് ഒരറ്റ ഉത്തരമേയുള്ളൂ; അത് ഫാഷിസത്തിന്റെ വഴിയാണ്. ഭയപ്പെടുത്തുക എന്നതാണ് ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണം. ഭയത്തില്‍ നിന്നാണ് ഭയപ്പെടുത്തലുണ്ടാകുന്നത് എന്നത് ഒരു സാമാന്യ നിരീക്ഷണമാണ്. അതുകൊണ്ടാണ് ഒരു വെട്ടില്‍ തീര്‍ക്കാവുന്ന കാര്യം 51 വെട്ടില്‍ എത്തിക്കുന്നതിന്റെ പിന്നിലുള്ള ആലോചന. ഒരാളെ കൊല്ലുക എന്നതില്ലല്ല ഒരു ജനതയെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് ഫാഷിസം ലക്ഷ്യമിടുന്നത്. അതിനുള്ള ഒരു ഉപായം മാത്രമാണ് കൊലപാതകം. അതു കൊണ്ട് സമൂഹത്തിനകത്ത് സ്‌നേഹം വിതച്ചാല്‍ അത് പൗരന്മാരെ സൃഷ്ടിക്കുമെന്നും പൗരന്മാര്‍ ജനാധിപത്യം ഉദ്‌ഘോഷിക്കുമെന്നും, ഭയം വിതച്ചാല്‍ അത് പ്രജകളെ സൃഷ്ടിക്കുമെന്നും അവര്‍ വിധേയത്വമുള്ളവര്‍ ആയിക്കുമെന്നും ഫാഷിസ്റ്റുകള്‍ക്ക് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്ന ബാലപാഠമാണ്. പക്ഷെ ഫാഷിസ്റ്റുകള്‍ക്ക് അറിയാത്ത ഒരേ ഒരു കാര്യം ചരിത്രത്തിന്റെ വായന മാത്രമാണ്. എന്തുകൊണ്ടെന്നാല്‍, ചരിത്രത്തില്‍ ഒരു ഫാസിസ്റ്റും ഒരു രാത്രിയിലും സ്വസ്ഥമായി ഉറങ്ങിയിട്ടില്ലായെന്നതാണ്.ഒരു ഫാഷിസ്റ്റ് ഭരണകൂടവും ദീര്‍ഘനാള്‍ വാണിട്ടുമില്ല. തീര്‍ച്ചയായും ജനാധിപത്യം നിങ്ങളെ വിചാരണ ചെയ്തു കൊണ്ടേയിരിക്കും...
തീര്‍ച്ചയായും സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും അഭയകേന്ദ്രങ്ങള്‍ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ എന്നതില്‍ യാതൊരു സംശയവും ഇല്ല. അധികാരത്തിന്റെ ഒപ്പു തീര്‍പ്പുവ്യവസ്ഥകളില്‍ മാഫിയ മൂലധനവുമായി സന്ധി ചെയ്യുന്നിടത്താണ് കൊലകളും കൊലയാളികളും നിങ്ങള്‍ക്ക് ഇത്രമേല്‍ ഹൃദ്യമായി തുടങ്ങിയത്...
പ്രിയ സഖാക്കളെ... നിങ്ങളില്‍ ആരെങ്കിലും ഇപ്പോഴും മനുഷ്യവിമോചനത്തെ കുറിച്ചും സമത്വത്തെ കുറിച്ചും സ്വപ്നം കാണുന്നുണ്ടെങ്കില്‍.... അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കൊലകളേയും കൊലയാളികളേയും പടിക്കു പുറത്തു നിര്‍ത്തുക തന്നെ വേണം...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ