'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ ഇന്നും മുടങ്ങില്ല', വികാരനിര്‍ഭര കുറിപ്പുമായി എ എ റഹിം

കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ
'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ ഇന്നും മുടങ്ങില്ല', വികാരനിര്‍ഭര കുറിപ്പുമായി എ എ റഹിം

തിരുവനന്തപുരം : സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവര്‍. അതിനിടെയാണ് ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി പി യു സനൂപിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ അരും കൊല ചെയ്തതെന്ന് റഹിം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍, അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാര്‍ ആ ഇരുപത്തിയാറുകാരന്റെ ജീവനെടുത്തു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍, ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും. ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടിമരത്തില്‍ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. റഹിം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 


തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കള്‍.

ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ അരും കൊല ചെയ്തു. ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും പ്രിയ സഖാവ് കര്‍മ്മ നിരതനായിരുന്നു.

താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍,അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

അല്പം മുന്‍പ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല.നിശ്ചയിച്ചത് പോലെ തന്നെ നടക്കും.

സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍,ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നല്‍കും.

പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ,മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും.

കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടിമരത്തില്‍ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു.

പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും. കര്‍മ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നില്‍ കരുതലോടെ, വര്‍ഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്‌ഐ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com