തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് പറഞ്ഞ ശിവശങ്കറിന്റെ ഡിസ്കിന് തകരാറുള്ളതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് ന്യൂറോളജി വിഭാഗത്തിലേയ്ക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയത്.
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ രാവിലെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആൻജിയോഗ്രാം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശിവശങ്കറിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ഉടൻ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.
അഭിഭാഷകനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ശിവശങ്കറിനെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. എൻഐഎ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ