ദരിദ്രര്‍ക്കും അശരണര്‍ക്കുമായി പ്രവര്‍ത്തിച്ചുവെന്ന് നരേന്ദ്രമോദി; സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയെന്ന് മുഖ്യമന്ത്രി; മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രമുഖര്‍

ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി
ദരിദ്രര്‍ക്കും അശരണര്‍ക്കുമായി പ്രവര്‍ത്തിച്ചുവെന്ന് നരേന്ദ്രമോദി; സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയെന്ന് മുഖ്യമന്ത്രി; മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രമുഖര്‍

തിരുവനന്തപുരം:  മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശേചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും.  ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടേയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. കേരളം സുനാമിയും  മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com