സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി
സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കി നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഏതാനും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് കൈയേറ്റം ചെയ്തതിനെത്തുടര്‍ന്ന് വലിയ വിവാദം ഉയര്‍ന്നുവന്നിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് നേരിട്ട് ഇക്കാര്യം കൈകാര്യം ചെയ്യേണ്ടിവന്നതെന്നാണ് ഭാഗ്യലക്ഷ്മിയും കൂടെയുള്ളവരും പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെ സാമൂഹ്യ മാധ്യമം വഴിയുള്ള അവഹേളനം തടയാന്‍ നിയമം പര്യാപ്തമല്ലെന്ന് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും

വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഈ പശ്ച്ാത്തലത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com