പാലക്കാട്: വാളയാറിൽ അഞ്ചുപേർ ദ്രാവകം കഴിച്ച് മരിച്ച സംഭവത്തിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവൻ വിതരണം ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. വിഷദ്രാവകം കലർന്ന സ്പിരിറ്റാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം.
ഒക്ടോബർ പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവൻ മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് സമീപ പ്രദേശത്തെ തൊഴിലാളികൾക്ക് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോ ഇതെന്ന് പരിശോധിക്കുകയാണ്.
കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്ന് ഇനിയും വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ ചെല്ലങ്കാവിലെ അംഗൻവാടിക്ക് സമീപത്തുനിന്ന് കന്നാസിൽ സൂക്ഷിച്ച ദ്രാവകം കണ്ടെത്തിയിരുന്നു.
ഇത് വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പ്രാഥമിക നിഗമനം. 35 ലിറ്ററിന്റെ കന്നാസിൽ പത്ത് ലിറ്ററോളം മാത്രമാണുണ്ടായിരുന്നത്. കോളനിവാസികൾ കുടിച്ചതിന്റെ ബാക്കിയാവാം ഇതെന്ന സംശയമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. മരിച്ച ശിവന്റെ വീട്ടിൽനിന്ന് 250 മീറ്റർ അകലെനിന്ന് കണ്ടെടുത്ത കന്നാസ് ഒളിപ്പിച്ച നിലയിലായിരുന്നു. മരിച്ച ഒരാളുടെ ആമാശയം തകർന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. വ്യാവസായിക മേഖലയായ കഞ്ചിക്കോട്ടെ പല സ്ഥാപനങ്ങളിലും ഇൻഡസ്ട്രിയൽ സ്പിരിറ്റടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് എങ്ങനെ ഇത് ലഭിച്ചെന്നത് വ്യക്തമല്ല.
റെയിൽപാളത്തിന് സമീപത്തുനിന്ന് ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചതെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ മൊഴി നൽകിയിരുന്നു.
പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങൾക്ക് പൊളളലേറ്റതുപോലെയാണ്. പ്രധാനകണ്ണികൾ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും മുന്നിലുളളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ