കൊച്ചി: സ്വവർഗാനുരാഗികളെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി). സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്കു കുടുംബത്തിനു തുല്യമായ നിയമ പരിരക്ഷ നൽകണമെന്നു മാർപാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസി അവകാശപ്പെടുന്നത്.
സ്വവർഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ചു മനസ്സിലാക്കണമെന്നാണു സഭയുടെ നിലപാട്. സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാൽ, സിവിൽ ബന്ധമായി ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണെന്നും കെസിബിസി വ്യക്തമാക്കി.
റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാർപ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്. സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. എൽജിബിടി സമൂഹത്തിലുള്ളവർ ദൈവമക്കളാണെന്നും പരിഗണനയും സ്നേഹവും അർഹിക്കുന്നുണ്ടെന്നും മാർപാപ്പ മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ കുടുംബജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മാധ്യമ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ