കെഎം ഷാജി അധോലോക കര്‍ഷകന്‍; 'അര എംഎല്‍എ' സ്ഥാനം രാജിവെക്കണം; ഡിവൈഎഫ്‌ഐ

പൊതു പ്രവര്‍ത്തനം സ്വത്തുസമ്പാദനത്തിന് വേണ്ടി മാത്രം കാണുന്ന രാഷ്ട്രീയ മാഫിയ തലവനാണ് കെഎം ഷാജിയെന്ന് ഡിവൈഎഫ്‌ഐ 
കെഎം ഷാജി അധോലോക കര്‍ഷകന്‍; 'അര എംഎല്‍എ' സ്ഥാനം രാജിവെക്കണം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേരളത്തില്‍ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനാകാത്ത കള്ളപ്പണ ഇടപാടിന്റെയും അനധികൃതസ്വത്ത്  സമ്പാദനത്തിന്റെയും ഉദാഹരണമായി ഷാജി മാറിയെന്ന് ഡിവൈഎഫ്‌ഐ. അദ്ദേഹത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലുള്ള സ്വത്തുവകകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎം റഹീം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

2016ല്‍ 46 ലക്ഷം രൂപമാത്രം ആസ്തിയുള്ള ഷാജി കോഴിക്കോട് നിര്‍മ്മിച്ചത് നാലുകോടി രൂപയുടെ വീടാണ്. ഈ വീട് നിര്‍മ്മിച്ചതിന്റെ  സാമ്പത്തിക സ്രോതസ് ഷാജി വ്യക്തമാക്കണം. അല്ലെങ്കില്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് റഹീം പറഞ്ഞു.

ഷാജിക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ട്. അതിന്റെ നിരവധി വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നതാണ്. കള്ളത്തരം പുറത്തായപ്പോള്‍ ഇഞ്ചി കൃഷിയിലൂടെ പണം സമ്പാദിച്ചെന്നാണ് പറയുന്നത്. സ്വന്തമായി കര്‍ണാടകത്തില്‍ ഭൂമിയില്ലാതെ എങ്ങനെയാണ് കൃഷി ചെയ്യാനാവുക. പാട്ടത്തിനെടുത്താണ് കൃഷി ചെയ്തതെങ്കില്‍ അതിന് തഹസില്‍ദാരുടെ അനുമതി വേണം. ഇതൊന്നുമില്ലാതെ കള്ളിവെളിച്ചത്താകുമെന്ന് വന്നപ്പോള്‍ ഇഞ്ചി കൃഷിയിലൂടെയാണ് പണം സമ്പാദിച്ചതെന്ന് കള്ളം പറയുകയാണ് ഷാജിയെന്ന് റഹീം പറഞ്ഞു

രാഷ്ട്രീയ അധാര്‍മികതയുടെ ആള്‍രൂപമാണ് കെഎം ഷാജി. പൊതു പ്രവര്‍ത്തനം സ്വത്തുസമ്പാദനത്തിന് വേണ്ടി മാത്രം കാണുന്ന രാഷ്്ട്രീയ മാഫിയ തലവനാണ് അയാള്‍. ഇതാണോ പൊതുപ്രവര്‍ത്തനമെന്ന് മുസ്ലീം ലീഗീന്റെ ആദരണീയനായ പാണക്കാട് തങ്ങള്‍ പറയണം. കെഎം ഷാജി ഇഞ്ചികര്‍ഷകനല്ല, അധോലോക കര്‍ഷകനാണ്. രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടാത്ത ആളെന്ന നിലയില്‍ അരഎംഎല്‍എ സ്ഥാനം  രാജിവെക്കണം. രാജി ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റഹീം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com