ടിക് ടോക്കിലൂടെ പ്രണയം; ഒരുമിച്ച് കഴിഞ്ഞ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കേരള പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയതായി പരാതി 

രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം
ടിക് ടോക്കിലൂടെ പ്രണയം; ഒരുമിച്ച് കഴിഞ്ഞ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കേരള പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയതായി പരാതി 

ചെന്നൈ: ഒരുമിച്ച് ജീവിക്കുകയായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ കേരള പൊലീസ് ബലം പ്രയോ​ഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയതായി പരാതി. കോഴിക്കോട് സ്വദേശിനിയായ 21കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി ഉയർന്നത്. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ടാണ് പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. 

രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റൻഡായ പെൺകുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാർ എതിർത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടി. 

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ചെന്നൈയിൽ നിന്ന് കാറിൽ കോഴിക്കോട് എത്തിയാണ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്പാക്കത്തെ വസതിയിൽ ചെന്നൈ സ്വദേശിനിയുടെ അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ബിരുദ വിദ്യാർത്ഥിയാണ് ചെന്നൈ സ്വദേശിനി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. 

എന്നാൽ പെൺകുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു. പെൺകുട്ടിയെ ബലം പ്രയോഗിച്ചാണ് കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി നുഗമ്പാക്കം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ താമരശ്ശേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയെ തന്നിൽ നിന്ന് അകറ്റാൻ സദാചാര പൊലീസ് ചമയുകയാണ് കേരള പൊലീസെന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com