സ്വപ്നയുമായുള്ള ഇടപെടലില്‍ ജാഗ്രത വേണമായിരുന്നു, കള്ളപ്പണം വെളുപ്പിക്കലിനു സഹായിച്ചെന്ന വാദം തള്ളാനാവില്ല; ശിവശങ്കറിനെതിരെ ഹൈക്കോടതി

ശിവശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണ്
സ്വപ്നയുമായുള്ള ഇടപെടലില്‍ ജാഗ്രത വേണമായിരുന്നു, കള്ളപ്പണം വെളുപ്പിക്കലിനു സഹായിച്ചെന്ന വാദം തള്ളാനാവില്ല; ശിവശങ്കറിനെതിരെ ഹൈക്കോടതി

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന് ശിവശങ്കര്‍ സഹായം ചെയ്‌തെന്ന വാദം തള്ളാനാവില്ലെന്ന് ഹൈക്കോടതി. സ്വ്പന അടക്കം ഉള്ളവരുമായി ഇടപെടുമ്പോള്‍ ശിവശങ്കര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു.

ശിവശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണ്. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും മൊഴികള്‍ ശിവശങ്കറിന് എതിരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ പുറത്തുവരൂ- കസ്റ്റഡിയില്‍ ചോദ്യം ചെയ്യണെന്ന അന്വേഷണ ഏജന്‍സികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനു സഹായിക്കാന്‍ ഉപയോഗിച്ചുവെന്ന് ഇഡി പറഞ്ഞു.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ വാദം.

തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താന്‍ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com