യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ ; ദുരൂഹത

മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഷാജി രാത്രി ഏഴു മണിയോടെ പോയെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ  യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. കീഴാറൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് വീടിന് രണ്ടു കിലോ മീറ്റര്‍ അകലെയുളള സുഹൃത്ത് സുരേഷിന്‍റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ കുടുംബം ആരോപിച്ചു. 

കോവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളുടെ വീട്ടിലെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് രണ്ടു ദിവസത്തിനു ശേഷമാണ് അതേവീട്ടിലെ കിണറ്റില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മദ്യലഹരിയില്‍ ഷാജി കിണറ്റില്‍ വീണു മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ അനുമാനം. 

പ്രവാസിയായ സുരേഷ് നാട്ടിലെത്തി കോവിഡ്  നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഷാജി അടക്കം ആറു സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ മദ്യസല്‍ക്കാരമൊരുക്കി. മദ്യസല്‍ക്കാരത്തില്‍ ഷാജിയും പങ്കെടുത്തു. പിന്നീട് ആരും കണ്ടിട്ടില്ല. തുടര്‍ന്ന് ഇന്നലെയാണ് മൃതദേഹം സുരേഷിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. 

മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഷാജി അന്ന് രാത്രി ഏഴു മണിയോടെ വീട്ടില്‍ നിന്ന് പോയെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് പറയുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഷാജിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണി മുതലാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നുമാണ് കുടുംബത്തിന്‍റെ മൊഴി. അപകടമാണെന്നാണ് അനുമാനമെങ്കിലും പൊലീസ് മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഷാജിയ്ക്കൊപ്പം മദ്യപിച്ച സുഹൃത്തുക്കളെചോദ്യം ചെയ്തു വരികയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com