'ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട, മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തന്‍ പുലമ്പലുകള്‍ ഏതറ്റം വരെ പോകുമെന്നു നോക്കാം': ഐസക് 

ഇഡിയുടെ അന്വേഷണാധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന് ഈ ആഘോഷക്കമ്മിറ്റിയ്ക്ക് വല്ല പിടിത്തവുമുണ്ടോ?
'ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട, മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തന്‍ പുലമ്പലുകള്‍ ഏതറ്റം വരെ പോകുമെന്നു നോക്കാം': ഐസക് 

തിരുവനന്തപുരം:  വിദേശ നാണയ വിനിമയത്തിലെ ക്രമക്കേടുകള്‍, കളളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷണ പരിധിയില്‍ വരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കിഫ്ബിയിലേക്ക് എത്താന്‍ പോകുന്നുവെന്ന വാര്‍ത്തകളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. 'ഇഡിയുടെ അന്വേഷണാധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന് ഈ ആഘോഷക്കമ്മിറ്റിയ്ക്ക് വല്ല പിടിത്തവുമുണ്ടോ? വിദേശനാണയ വിനിമയം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയൊക്കെയാണവ. ഇതും കിഫ്ബിയുടെ പ്രവര്‍ത്തനവും തമ്മില്‍ എന്ത് ബന്ധം? ഒന്നു കുലുക്കി നോക്കുകയാണ്. വീഴുമോ എന്നറിയാന്‍! ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏതായാലും കിഫ്ബിയില്‍ ഇഡി ഇതുവരെ എത്തിയിട്ടില്ല. വരട്ടെ. എന്തൊക്കെയാണ് അവര്‍ക്കറിയേണ്ടതെന്ന് ചോദിക്കട്ടെ. കാത്തിരിക്കുകയാണ് ഞങ്ങള്‍. ഈ രാജ്യത്ത് ഇപ്പോള്‍ ഒരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നു മാത്രം ഇപ്പോള്‍ പറയാം. ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട.' - തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

വാര്‍ത്തയെന്ന പേരില്‍ അസംബന്ധങ്ങളുടെ പ്രചാരണമാണല്ലോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതിലെ മുന്തിയ ഇനമാണ് കിഫ്ബിയിലേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമെത്താന്‍ പോകുന്നുവെന്ന ''ആഘോഷങ്ങള്‍''. കേള്‍ക്കുമ്പോഴേ ഞങ്ങള്‍ ഭയന്ന് വിറച്ചുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?

കിഫ്ബി എന്നത് കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. തങ്ങളുടെ കൈയ്യിലുള്ള മിച്ചപണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിഫ്ബിക്കുണ്ട്. സേവിംഗ്‌സ് അക്കൗണ്ടില്‍ ഇടാം, പലിശ കുറവായിരിക്കും. പക്ഷെ, എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. നിശ്ചിതകാലയളവില്‍ വിവിധ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാം, പലിശ കൂടുതല്‍ കിട്ടും, പക്ഷെ, കാലാവധിക്കു മുമ്പ് പിന്‍വലിച്ചാല്‍ പലിശ നഷ്ടം വരും. ഒരു ധനകാര്യ സ്ഥാപമെന്ന നിലയില്‍ ഇതൊക്കെ തീരുമാനിക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. മേല്‍നോട്ടത്തിന് പ്രഗത്ഭരുടെ സമിതികളുമുണ്ട്.

ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയുണ്ട്. അവര്‍ തയ്യാറാക്കിയ ചിട്ടകള്‍ ഗവേണിംഗ് ബോഡി അംഗീകരിച്ചിട്ടുണ്ട്. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അംഗീകരിച്ചിട്ടുണ്ട്. ഡിപ്പോസിറ്റി ചെയ്യുംമുമ്പ് ടെണ്ടര്‍ വിളിക്കും. എപ്പോഴും മുഴുവന്‍ തുകയും പലിശ കൂടുതല്‍ തരുന്ന ബാങ്കില്‍ ഇടുകയില്ല. സുരക്ഷയ്ക്കുവേണ്ടി പല ബാങ്കുകളില്‍ നിക്ഷേപിക്കുകയേയുള്ളൂ. ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ബാങ്കുകളിലേ നിക്ഷേപിക്കൂ.

അങ്ങനെയൊരു ബാങ്കായിരുന്നു Yes ബാങ്ക്. വളരെ ഉയര്‍ന്ന റേറ്റിംഗ് ഉണ്ട്. പക്ഷെ, അവര്‍ തെറ്റായ വായ്പകള്‍ കൊടുത്തു. നിഷ്‌ക്രിയ ആസ്തികള്‍ പെരുകി, റേറ്റിംഗ് ഇടിഞ്ഞു. കാലാവധി തീര്‍ന്നപ്പോള്‍ കിഫ്ബി ഡെപ്പോസിറ്റ് പിന്‍വലിച്ചു. പലിശയോ മുതലോ നഷ്ടപ്പെട്ടിട്ടില്ല.

അങ്ങനെയായിരിക്കെയാണ് യുപിയിലെ ഒരു എംപിക്ക് കേരളത്തിലെ കിഫ്ബിയെക്കുറിച്ച് ആകാംക്ഷ സഹിക്കാന്‍ വയ്യാഞ്ഞ് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടത്. (ഇവിടെയുള്ള ആരോ ഓതിക്കൊടുത്തതുമായിരിക്കും. എന്തോ ആകട്ടെ). പാര്‍ലമെന്റില്‍ ഒരു ചോദ്യം. കിഫ്ബിയുടെ Yes ബാങ്ക് ഇടപാടിനെക്കുറിച്ച് ഇഡി നിരീക്ഷിക്കുകയാണെന്ന് ഒരു ഉഴപ്പന്‍ മറുപടി കേന്ദ്രധനകാര്യ സഹമന്ത്രി നല്‍കുകയും ചെയ്തു. അപ്പോഴേ തുടങ്ങി ആഘോഷങ്ങള്‍.

ഇഡിയുടെ അന്വേഷണാധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന് ഈ ആഘോഷക്കമ്മിറ്റിയ്ക്ക് വല്ല പിടിത്തവുമുണ്ടോ? വിദേശനാണയ വിനിമയം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയൊക്കെയാണവ. ഇതും കിഫ്ബിയുടെ പ്രവര്‍ത്തനവും തമ്മില്‍ എന്ത് ബന്ധം? ഒന്നു കുലുക്കി നോക്കുകയാണ്. വീഴുമോ എന്നറിയാന്‍! ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏതായാലും കിഫ്ബിയില്‍ ഇഡി ഇതുവരെ എത്തിയിട്ടില്ല. വരട്ടെ. എന്തൊക്കെയാണ് അവര്‍ക്കറിയേണ്ടതെന്ന് ചോദിക്കട്ടെ. കാത്തിരിക്കുകയാണ് ഞങ്ങള്‍. ഈ രാജ്യത്ത് ഇപ്പോള്‍ ഒരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നു മാത്രം ഇപ്പോള്‍ പറയാം. ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട.

എജിയുടെ ഓഡിറ്റ് സംബന്ധിച്ചായിരുന്നല്ലോ ഒരു വര്‍ഷക്കാലം പുകില്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കുഴല്‍നാടനും ബിജെപിയും ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അവസാനം ഇഡിയും. കിഫ്ബിയെ ആര്‍ക്കാണ് പേടി? നമുക്കു ജനങ്ങളുടെ അടുത്തു പോകാം. ഓരോ പ്രദേശത്തും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവ വേണമോ, വേണ്ടയോയെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെ. ഉത്തരം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. വികസന അട്ടിമറിക്കാര്‍ക്ക് കേരളത്തില്‍ സ്ഥാനമുണ്ടാവില്ല.

ഇതിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പുതിയ നുണക്കഥകള്‍ ഇറക്കാന്‍ നോക്കുന്നുണ്ട്. ഡോ. ബാബു പോളിന്റെ മരണശേഷം ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഓഫ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാനായിരുന്ന ശ്രീ. എസ്. വിജയന്‍ കിഫ്ബി ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കുകയുണ്ടായി. ഇങ്ങനെയുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നവര്‍ രണ്ടു വര്‍ഷം കഴിഞ്ഞേ പദവികള്‍ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് നിയമമുണ്ട്. ശരിയാണ്. ആ കാലവധി കഴിഞ്ഞിട്ടു മാത്രമാണ് ശ്രീ. വിജയനെ ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുത്തത്. ആ നമ്പരും ഏശില്ലെന്ന് അര്‍ത്ഥം.

അതിനിടയില്‍ മറ്റൊരു ഒളി വിവരംകൂടി അപസര്‍പ്പക അന്വേഷണ വിദഗ്ധര്‍ക്ക് കിട്ടിയിട്ടുണ്ടുപോലും. Yes ബാങ്ക് പ്രതിസന്ധിയിലാണെന്നു കിഫ്ബിക്ക് വിവരം ചോര്‍ത്തി നല്‍കിയത് ശ്രീ. വിജയനാണത്രെ. മഞ്ഞപ്പിത്തം പിടിപെട്ടവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായിത്തോന്നുമെന്നാണല്ലോ. വല്ലവരും ചോര്‍ത്തിക്കൊടുക്കുന്നതു മാത്രം വെച്ചു കൊണ്ടാണല്ലോ ഈ ഡിക്ടറ്റീവ് കളി. എല്ലാവരും തങ്ങളെപ്പോലെയാണ് എന്ന് വിചാരിച്ച് വെച്ചു കീച്ചുന്നതാണ്.

പമ്പരവിഡ്ഢികളെന്നു ഞാനിവരെ വിളിക്കുന്നില്ല. ആ വിശേഷണവും കുറഞ്ഞുപോകും. വിവരവും ബോധവുമുള്ളവര്‍ക്ക് കമ്പനികളുടെ റേറ്റിംഗ് വിലയിരുത്തലുകള്‍ കണ്ടാല്‍ കാര്യങ്ങള്‍ മനസിലാകും. അങ്ങനെ മനസിലാകുന്നവരെയാണ് നാം വിദഗ്ധര്‍ എന്നു വിളിക്കുക. ഇത്തരം റേറ്റിംഗുകളൊക്കെ സുതാര്യമായും പരസ്യമായും നടക്കുന്നതാണ്. നിലവാരമുള്ള പത്രങ്ങള്‍ സ്ഥിരമായി വായിക്കുന്ന ശീലമുണ്ടെങ്കില്‍ അതു മനസിലാകും. Yes ബാങ്കിനെ 2018ല്‍ത്തന്നെ ഡൗണ്‍ ഗ്രേഡ് ചെയ്യാന്‍ തുടങ്ങിയിരുന്നു. അതൊക്കെ അത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പത്രങ്ങളിലും ചാനലുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടതുമാണ്. വിജയനെപ്പോലെ ആരും ആ രഹസ്യം ചോര്‍ത്തിത്തരേണ്ട ആവശ്യമില്ലെന്നു സാരം.

മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തന്‍ പുലമ്പലുകള്‍ ഏതറ്റം വരെ പോകുമെന്നു നോക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com