തൃശൂർ; പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ പത്തിന് കുമ്പളങ്ങാട് അവണപറമ്പ് മനയിൽ.
തിരുച്ചിറപ്പള്ളി വിൻസന്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം 15 വർഷം ഈ രംഗത്തു പ്രവർത്തിച്ചശേഷമാണ് പാരമ്പര്യ ചികിത്സയിലേക്ക് മടങ്ങിയത്. തുടർന്ന് ആനചികിത്സയിൽ വൈദഗ്ധ്യം നേടി. അഞ്ഞൂറിലേറെ ആനകളെ ചികിൽസിച്ച് ഭേദമാക്കിയിട്ടുണ്ട്. അച്ഛനും മുത്തച്ഛനും ആന ചികിൽസകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികിൽസ കണ്ടു വളർന്ന് ആ വഴി തന്നെ മഹേശ്വരൻ നമ്പൂതിരിപ്പാടും പിൻതുടർന്നു.
ഗുരുവായൂർ ദേവസ്വം അടക്കമുള്ള ആന സങ്കേതങ്ങളുടെ ഔദ്യോഗിക ഉപദേഷ്ടാവാണ്. അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്ത് സജീവമായിരുന്നു. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു. ശ്രീദേവി അന്തർജനമാണ് ഭാര്യ. ഡോ. ശങ്കരൻ നമ്പൂതിരിപ്പാട്, ഗിരിജ എന്നിവർ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ