മൂന്നാർ: സെപ്തംബർ എട്ടിനായിരുന്നു 4 വയസുള്ള പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വനപാലകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഒന്നര വർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ...
തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കെണിവെച്ച് വീഴ്ത്തുകയായിരുന്നു മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ കുമാർ(34). മൂന്നാറിലെ പുലുമുരുകൻ അങ്ങനെ വനം വകുപ്പിന്റെ പിടിയിലുമായി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വനപാലകരോട് അയൽവാസികൾ കുമാറിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയിരുന്ന പശു. പറമ്പിൽ മേയാൻ വിട്ട സമയത്താണ് പശുവിനെ പുലി വകവരുത്തിയത്. ഒന്നര വർഷം മുൻപ് കെണിവെച്ച് കാത്തിരിക്കാൻ തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം പുലി കെണിയിൽ വീണത്. മറ്റാരും കാണാതെ മിക്ക ദിവസങ്ങളിലും കെണിയുടെ അടുത്തു പോയി പരിശോധിക്കുമായിരുന്നു എന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ