പത്തനംതിട്ട; നഴ്സിങ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കൾ. കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് റാന്നി പെരുനാട് ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ അനൂപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശ വാസിയായ ഒരു യുവാവ് മകളെ വർഷങ്ങളായി ശല്യം ചെയ്തിരുന്നെന്നും മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.
പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്കൂളിൽ പഠിച്ച കാലം മുതൽ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാൾ അക്ഷയയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസിന് വിവരം നൽകിയിട്ടും അക്ഷയ ഉപയോഗിച്ച ഫോൺ പരിശോധിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല.
ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതൽ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാൻ ആദ്യം തീരുമാനിക്കുകയും പിന്നീട് സമ്മർദങ്ങൾക്കു വഴങ്ങി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. അതും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല നടത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ