തൃക്കാക്കരയിലെ പണക്കിഴി വിവാദം : വിജിലന്‍സ് അന്വേഷണം നടക്കുന്നതായി മന്ത്രി രാജന്‍ ; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം ; പൊലീസില്‍ പരാതി

പണക്കിഴി വിവാദത്തില്‍ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമമുള്ളതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി മന്ത്രി കെ രാജന്‍. അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തു കൊണ്ടുവരും. അന്വേഷണത്തിന് ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണക്കിഴി നല്‍കിയതാണ് വന്‍ വിവാദമായത്. 

പത്രമാധ്യമങ്ങളിലൂടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഈ പറഞ്ഞകാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമായ കാര്യങ്ങളല്ല. അതിനെ ഒരു കാരണവശാലും അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. സര്‍ക്കാരിനെ സംബന്ധിച്ച് നഗരസഭകളും ജനാധ്യപത്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് വളരെ അപമാനകരമായ സംഗതിയാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

ഇതിന്‍രെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് കുറ്റക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യത്തിന് വിട്ടുകൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. പ്രതിപക്ഷം സമരപരമ്പരകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നഗരസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷം നിരാഹാര സമരം ആരംഭിച്ചു. 

അതിനിടെ പണക്കിഴി വിവാദത്തില്‍ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമമുള്ളതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഗരസഭയിലെ സി സി ടി വി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. നഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി നിയോഗിച്ച കമ്മിഷന്‍ ഇന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി എടുക്കും. രണ്ട് മണിക്ക് കമ്മിഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ എക്‌സ് സേവ്യര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. 

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി. വിജിലന്‍സില്‍ പരാതിയും നല്‍കി. സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com