തൊടുപുഴ: മുല്ലപ്പെരിയാറിൽനിന്ന് വലിയ അളവിൽ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. വള്ളക്കടവ്. ചപ്പാത്ത്, നല്ലതമ്പി കോളനി, വണ്ടിപെരിയര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി. തമിഴ്നാട് രാത്രി ഷട്ടര്‍ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അറിയിപ്പില്ലാതെ ഡാം തുറക്കുന്നത് വേദനാജനകമാണ്. രാത്രിയില്‍ തുറന്നുവിടുന്ന വെള്ളം അവര്‍ക്ക് വേണമെങ്കില്‍ പകല്‍ വെള്ളം തുറന്നുവിടാം. എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറ് മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 9 ഷട്ടറുകൾ 120 സെന്റിമീറ്റർ വീതം ഉയർത്തി. സീസണിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.
ജലനിരപ്പ് ഉയർന്നതോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. രാത്രി 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ 120 സെന്റിമീറ്റർ അധികമായി ഉയർത്തി 12654.09 ക്യുസെക്സ് ജലം പുറത്തുവിടുമെന്നാണ് തമിഴ്നാട് സർക്കാരിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് കൂടുതൽ വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലേക്കു തിരിച്ചു. ഡാം തുറക്കുന്ന പാശ്ചാത്തലത്തിലാണു മന്ത്രി അവിടേക്കു പോകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ