അഞ്ച് ശതമാനം ഡിസ്‌കൗണ്ട്; ഹോം ഡെലിവറി, സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പന ഡിസംബര്‍ 11 മുതല്‍

വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ലൈകോ നല്‍കും
ജി ആര്‍ അനിലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌
ജി ആര്‍ അനിലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

തിരുവനനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബര്‍ 11നു തൃശൂരില്‍ തുടക്കമാകും. തൃശൂര്‍ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്നു ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നാലാം ഘട്ടം മാര്‍ച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ മില്‍മ, ഹോര്‍ട്ടി കോര്‍പ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ലൈകോ നല്‍കും. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വില്‍പ്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനം വരെ ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ അഞ്ചു ശതമാനം ഇളവു നല്‍കും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങഉന്ന ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്ഹോള്‍ വീറ്റ് ആട്ട സൗജന്യമായി നല്‍കും. 2,000 രൂപയ്ക്കു മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോള്‍ഡ് തേയിലെ(ബോട്ടില്‍) സൗജന്യമായി നല്‍കും. 5,000 രൂപയ്ക്കു മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും സൗജന്യമായി നല്‍കും.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു സപ്ലൈകോ കേരള എന്ന മൊബൈല്‍ ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഡിസംബര്‍ 11 മുതല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ദൂരത്തിനും ഭാരത്തിനുമനുസരിച്ചാണു വിതരണ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നാല് കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു. 

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയുടെ വിതരണ നിരക്ക് ഇങ്ങനെ; (ജി.എസ്.ടി ഉള്‍പ്പെടാതെ)

4 കിലോമീറ്ററിനു ഉള്ളില്‍ - 5 കിലോഗ്രാം വരെ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളില്‍ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളില്‍ 15 കിലോഗ്രാം വരെ 53 രൂപയും, 15നു മുകളില്‍ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളില്‍ 70 രൂപ.

നാല് മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ - അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളില്‍ 15 വരെ 63 രൂപ, 15 കിലോഗ്രാമിനു മുകളില്‍ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 80 രൂപ.

അഞ്ച് മുതല്‍ ആറു കിലോമീറ്റര്‍ വരെ - അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളില്‍ 10 വരെ 64 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 73 രൂപ, 15നു മുകളില്‍ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 90 രൂപ.

ആറ് കിലോമീറ്ററിനു മുതല്‍ ഏഴു കിലോമീറ്റര്‍ വരെ - അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളില്‍ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളില്‍ 15 കിലോ വരെ 83 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 91 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 100 രൂപ.

ഏഴ് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ - അഞ്ച് കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളില്‍ 20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 110 രൂപ.

എട്ട് മുതല്‍ ഒന്‍പതു കിലോമീറ്റര്‍ വരെ - അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 103 രൂപ, 15 കിലോയ്ക്കുമുകളില്‍ 20 കിലോ വരെ 111 രൂപ, 20 കിലോഗ്രാമിനുമുകളില്‍ 120 രൂപ.

ഒന്‍പത് മുതല്‍ 10 കിലോമീറ്റര്‍ വരെ - അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളില്‍ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളില്‍ 15 വരെ കിലോഗ്രാം വരെ 113 രൂപ, 15 നു മുകളില്‍ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 130 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com