കൊച്ചി: ക്വാറന്റൈനിലിരിക്കെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചു എന്ന കേസില്‍ യുവതിക്ക് എതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരം വെളളറട സ്വദേശിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്വാറന്റൈനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നുമുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 77 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്.
യുവതിയുടെ സത്യവാങ്മൂലം സംബന്ധിച്ചു പൊലീസ് അന്വേഷണം വേണമെന്നു കോടതി ഡിജിപിയോടു നിര്‍ദേശിച്ചരുന്നു. ബന്ധുക്കളുടെ പ്രേരണ മൂലമാണ് പീഡനക്കേസ് കൊടുത്തതെന്നാണു യുവതിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതു വായിച്ച് അത്ഭുതപ്പെട്ടു പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ സീനിയര്‍ പൊലീസ് ഓഫിസറെ ഡിജിപി ചുമതലപ്പെടുത്തണെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ