വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍; പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടും; തെരഞ്ഞെടുപ്പു തീയതി അല്‍പ്പ സമയത്തിനകം

നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്‍കാന്‍ അവസരമുണ്ടാവും
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ/എഎന്‍ഐ
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ/എഎന്‍ഐ

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ അല്‍പ്പ സമയത്തിനകം പ്രഖ്യാപിക്കും.

ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍. 

എണ്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടിനല്‍കും. 

വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങള്‍ മാേ്രത പാടുള്ളൂ. നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്‍കാന്‍ അവസരമുണ്ടാവും.

അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്‌നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന പശ്ചിമ ബംഗാളില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും സഖ്യത്തിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 294 അംഗ നിയസഭയില്‍ നിലവില്‍ ഭരണസഖ്യത്തിന് 211 അംഗങ്ങളാണുള്ളത്. 

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ഡിഎംകെയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. 234 അംഗ നിയസഭയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് 124 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായുള്ള സീറ്റുചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി എഐഡിഎംകെയുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അസമില്‍ ആകെ 126 സീറ്റാണുള്ളത്. ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയില്‍ 60 അംഗങ്ങളുണ്ട്. പുതുച്ചേരിയില്‍ ആകെ സീറ്റ് 30 ആണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനം ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com