കൊച്ചി; കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ സ്ഥലംമാറ്റി. മഹാരാഷ്ട്ര ഭിവണ്ടി ജിഎസ്ടി കമ്മീഷണറായാണ് മാറ്റം. നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തിന്റെ അന്വേഷണ ചുമതല സുമിത് കുമാറിനായിരുന്നു. ഇതിന്റെ പേരിൽ പലതവണ സംസ്ഥാന സർക്കാരുമായി അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്. ജയ്പുർ സ്വദേശിയായ രാജേന്ദ്ര കുമാർ പുതിയ കസ്റ്റംസ് കമ്മിഷണറാകും.
സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽഡിഎഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഫെബ്രുവരിയിൽ, കൽപറ്റയിൽ കസ്റ്റംസ് ഓഫിസ് ഉദ്ഘാടനത്തിനുശേഷം കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിച്ചതായി സുമിത് കുമാർ പരാതിപ്പെട്ടിരുന്നു. ഡല്‍ഹി സ്വദേശിയായ സുമിത് കുമാര്‍ 1994ലെ ഇന്ത്യൻ റവന്യൂ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ