നെടുങ്കണ്ടം: ഷാർജയിലെ അബു ഷഗാരയിൽ മലയാളി വിഷ്ണു വിജയൻ(28)നെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈജീരിയക്കാർ തമ്മിലുള്ള തർക്കത്തിൽ തടസം നിന്ന വിഷ്ണുവിന് കുത്തേറ്റു എന്നാണ് സൂചന.
ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നു നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇവർക്കിടയിലേക്ക് തടസ്സം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു.
അപകട മരണം ആണെന്ന് വരുത്തി തീർക്കാനാണ് ഫ്ലാറ്റിനു മുകളിൽ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന വിവരം. ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ