'ചേട്ടൻ എന്നോട് തെറ്റ് ചെയ്തില്ല, എല്ലാം കലാമ്മ പറഞ്ഞിട്ട്'; 14 കാരിക്കു നേരെയുണ്ടായ പീഡനം കള്ളക്കഥ, യുവതിക്കെതിരെ കേസ്

വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; സഹോദരനും കൂട്ടുകാരും ചേർന്ന് 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് വാർത്ത പുറത്തുവരുന്നത് ഏപ്രിൽ 20നാണ്. തുടർന്ന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്കും മാറ്റി. അവിടത്തെ രജിസ്റ്ററിൽ പെൺകുട്ടി ഇങ്ങനെ കുറിച്ചു;   ‘സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’. ഇതോടെ പുറത്തുവന്നത് വലിയ കള്ളക്കഥ. 

വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി.  പരാതി കൊടുപ്പിച്ച യുവതിയുടെപേരിൽ കേസും എടുത്തു. ഇടുക്കി കഞ്ഞിക്കുഴിയിൽ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പോലീസിന് ലഭിക്കുന്നത്. 

എന്നാൽ മൊഴിയെടുത്തപ്പോൾ, പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെൺകുട്ടിയുടെ ശാഠ്യം പിടിച്ചു. കൂടാതെ  ഡോക്ടറുടെ റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന് ഉറപ്പിച്ചിരുന്നില്ല. തുടർന്ന്  കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പോലീസിനെ വലച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെ 16 പേർ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി.

അതിനിടെയാണ് സഹോദരൻ തെറ്റു ചെയ്തിട്ടില്ലെന്ന് പെൺകുട്ടിയുടെ കുറിപ്പ് പുറത്തുവരുന്നത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും മൊഴിയെടുത്തപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി തന്റെ തെറ്റ് ഏറ്റുപറയുകയായിരുന്നു. 

വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽകൊണ്ട്, ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽനിന്ന്‌ ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. ഇതിന്റെ വൈരത്തിലാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരിൽ കേസെടുത്തിരിക്കുന്നത്.

യുവാവിനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ സെബി തോമസ്, എസ്.ഐ.മാരായ സന്തോഷ്, റോബിൻസൺ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com