കൊല്ലം; കല്ലുവാതിലിൽ കുഞ്ഞിന് ഉപേക്ഷിച്ച കേസ് ദുരൂഹമായി തുടരുകയാണ്. സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മയുടെ ഫേയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനായി ഫെയ്സ്ബുക്കിന്റെ സേവനം ലഭിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം. സൈബർ സെല്ലുവഴിയാണ് ഫെയ്സ്ബുക്കിനെ സമീപിച്ചത്.
അതിനിടെ ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കളായ യുവതികളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. ഇവരിൽ ഒരാൾ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചോയെന്നാണ് പാരിപ്പള്ളി പൊലീസ് അന്വേഷിക്കുന്നത്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും. പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു യുവതികളുടെ ആത്മഹത്യ. എന്നാൽ ഇവരെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല
അനന്ദു എന്ന പേരിലെ ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നാണ് രേഷ്മയ്ക്ക് മെസേജുകൾ എത്തിയിരുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം. എന്നാൽ ഇയാളെ ഇതുവരെ രേഷ്മ കണ്ടിട്ടില്ല. ഗർഭിണിയായ രേഷ്മ വീട്ടുകാരെ ആരെയും അറിയിക്കാതെയാണ് പ്രസവം നടത്തിയത്. അതിനു പിന്നാലെ വീട്ടിലെ കരിയിലക്കൂനയിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ