അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി ബാലകൃഷ്ണപിള്ളയാണ്. ഇടമലയാർ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചത്. ‘പഞ്ചാബ് മോഡൽ’ എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യവും ഇതിനിടെ അദ്ദേഹത്തിനുണ്ടായി.
1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ബാലകൃഷ്ണപിള്ള ജയിലിൽ പോയത്. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളപ്പിറവിയോട് അനുബന്ധിച്ച് ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽമോചിതനായി.
കെ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയുടെ രാജിയിലേക്ക് നയിച്ച സംഭവമായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം. 1985ലായിരുന്നു ഇത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്‌ടറി പഞ്ചാബിലേക്കു കൊണ്ടുപോയതിനെതിരെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. കോൺഗ്രസിലെയും കേരളാ കോൺഗ്രസിലെയും രാഷ്ട്രീയ കളികളുടെ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് 2015ൽ തൻറെ അന്നത്തെ പ്രസംഗം ശരിയായിരുന്നെന്ന് അദ്ദേഹം പറയുകയും ചെയ്തു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്‌ഥാനത്തു അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും ബാലകൃഷ്ണപിള്ളയാണ്.
രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ബാലകൃഷ്ണപിള്ള ഒരുകൈ നോക്കിയിട്ടുണ്ട്. മകൻ ഗണേഷ്കുമാറിന് മുമ്പേ കാമറയ്ക്ക് മുന്നിലെത്തിയതും പിള്ള തന്നെയാണ്. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലാണ് ബാലകൃഷ്ണപിള്ള ആദ്യം അഭിനയിച്ചത്. ‘നീലസാരി’ എന്ന സിനിമയിലും ചെറിയ വേഷത്തിലെത്തി. സുകുമാരൻ നായകനായ ‘വെടിക്കെട്ടിൽ’ അഭിനയിക്കുന്നതിനിടെയാണ് വൈദ്യുതി മന്ത്രിയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ