തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ തീരമേഖലകളില്‍ കടലാക്രമണം അതിരൂക്ഷം. അഞ്ചുതെങ്ങ്, പൊഴിയൂര്‍, പൂന്തുറ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. അഞ്ചുതെങ്ങ് -മുതലപ്പൊഴി മേഖലകളിലും തീവ്രമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകളെ ബന്ധു വീടുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപാര്‍പ്പിക്കുകയാണ്. പ്രദേശത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു.
കടലാക്രമണത്തെ തുടര്‍ന്ന് തെക്കേ കൊല്ലംകോടിലെ അതിര്‍ത്തി റോഡ് തകര്‍ന്നു. തമിഴ്നാട് അതിര്‍ത്തിയായ നീരോടി റോഡാണ് തകര്‍ന്നത്. ഇതോടെ തീരദേശം വഴിയുള്ള ഗതാഗതം സ്തംഭിച്ചു. റോഡിനു വടക്കുഭാഗത്തുള്ള 38 കടുംബങ്ങളെ പൊഴിയൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലും സെന്റ് മാത്യൂസ് ഹൈസ്‌കൂളിലും മാറ്റി പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കടല്‍ഷോഭത്തില്‍ 15-ല്‍പരം വീടുകള്‍ തകര്‍ന്നിരുന്നു. താമസക്കാരെ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തമിഴ്നാട് തീരത്ത് പുലിമുട്ട് സ്ഥാപിച്ചതാണ് കേരള തീരത്ത് കടല്‍ കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ