തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കുപിന്നാലെ പാർട്ടിയിൽ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോൺ. ആയുർവേദ ചികിത്സയ്ക്കായി ഏതാനും മാസങ്ങൾ സജീവപ്രവർത്തനത്തിനില്ലെന്ന് അദ്ദേഹം പാർട്ടിയെ അറിയിച്ചു. ചവറയിൽ തുടർച്ചയായി രണ്ടാംവട്ടം തോറ്റത് ഷിബു ബേബി ജോണിനെ മാനസികമായും സാമ്പത്തികമായും തളർത്തിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ചവറയിൽ ആർ എസ് പി കോട്ട പൊളിച്ചാണ് 2001ൽ ഷിബു ബേബി ജോൺ ആദ്യമായി നിയസഭയിലെത്തിയത്. രണ്ടാം തവണ മത്സരത്തിനിറങ്ങിയപ്പോൾ എൻ കെ പ്രേമചന്ദ്രനോട് തോറ്റെങ്കിലും 2011ൽ വീണ്ടും നിയമസഭയിലെത്തി ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായി.
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ ഇടതുമുന്നണി വിട്ട് ആർ എസ് പി യുഡിഎഫിലെത്തി. ഇരു ആർഎസ്പികളും ലയിച്ച നടന്ന രണ്ടു നിയമസഭാതിരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും കിട്ടിയില്ല. ആർഎസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് ആർഎസ്പി ബി നേതാക്കളുടെ അഭിപ്രായം. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ