സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവതരം; കോടതി പരിശോധിക്കണം: കോടിയേരി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശം കോടതി പരിശോധിക്കണം
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശം കോടതി പരിശോധിക്കണം. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്നാണ് സന്ദീപ് നായര്‍ വെളിപ്പെടുത്തിയത്. ഇവരുടെ പേര് പറഞ്ഞാല്‍ കേസില്‍നിന്ന് രക്ഷിക്കാമെന്നായിരുന്നു ഇഡിയുടെ വാഗ്ദാനമെന്ന് സന്ദീപ് പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ജയില്‍ മോചിതനായതിന് പിന്നാലെയായിരുന്നു സന്ദീപിന്റെ പ്രതികരണം. 

സ്വര്‍ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറയുന്നില്ല. കോണ്‍സുലേറ്റിന് ബാഗ് വന്നത് അറിഞ്ഞിരുന്നു. സ്വപ്ന സുരേഷിന്റെ കൂടെ ഒളിവില്‍ പോയത് സഹായിക്കാനാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പോയിട്ടുണ്ട്. ശിവശങ്കറിന് കേസില്‍ പങ്കില്ലെന്നാണ് വിശ്വാസമെന്നും സന്ദീപ് നായര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com