വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ല ; വിധി സ്വാഗതം ചെയ്യുന്നു : വനിതാ കമ്മീഷന്‍

പ്രതിക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു
സൂരജ്, സതീദേവി / ഫയല്‍ ചിത്രം
സൂരജ്, സതീദേവി / ഫയല്‍ ചിത്രം

തിരുവനന്തപുരം : ഉത്ര വധക്കേസില്‍ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍. പ്രതിക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു. വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. 

ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 17 വര്‍ഷത്തെ തടവിന് ശേഷമാകും ഇരട്ട ജീവപര്യന്തം ആരംഭിക്കുക. പ്രതിയുടെ പ്രായവും മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 

അതേസമയം കോടതി വിധിയില്‍ ഉത്രയുടെ അമ്മ മണിമേഖല നിരാശ രേഖപ്പെടുത്തി. വിധിയില്‍ തൃപ്തിയില്ല. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നത്'മണിമേഖല പറഞ്ഞു. 

പരമോന്നത ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ കുറ്റകൃത്യം നടത്തിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹം എങ്ങോട്ടാകും പോവുകയെന്നും മണിമേഖല പറഞ്ഞു. അതേസമയം വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com