കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകി. തുടർന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ സസ്‌പെൻഡ് ചെയ്തു.
യാത്രക്കാരെ പുറത്തെത്തിച്ചത് നാട്ടുകാർ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ