അതിരപ്പിള്ളിയില്‍ പ്രളയത്തിലും കുലുക്കമില്ലാതെ നിന്ന ഷെഡിന്റെ രഹസ്യം എന്ത്?, നിര്‍മ്മിച്ചത് ആര്?; കുറിപ്പുമായി സുബി സുരേഷ്

'ആര് വന്ന് എന്തൊക്കെ നുണക്കഥകള്‍ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം'
സുബി സുരേഷ്,  ചാലക്കുടി പുഴ കുത്തിയൊലിച്ച് ഒഴുകുമ്പോഴും തകരാതെ നില്‍ക്കുന്ന അതിരപ്പിള്ളിയിലെ ഷെഡ്
സുബി സുരേഷ്, ചാലക്കുടി പുഴ കുത്തിയൊലിച്ച് ഒഴുകുമ്പോഴും തകരാതെ നില്‍ക്കുന്ന അതിരപ്പിള്ളിയിലെ ഷെഡ്

നത്ത മഴയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം രൗദ്രഭാവത്തില്‍ കുത്തിയൊഴുകിയപ്പോള്‍ പാറപ്പുറത്ത് ഒരു കുലുക്കവുമില്ലാതെ നിന്ന ഷെഡ് എല്ലാവരെയും അതിശയിപ്പിച്ചു. ഇതിന് പിന്നാലെ ഷെഡിന്റെ പിന്നാമ്പുറ കഥകള്‍ ചികഞ്ഞ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും കൊഴുത്തു. രണ്ട് പ്രളയങ്ങളും കനത്തമഴയില്‍ ചാലക്കുടിപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കും അതിജീവിക്കാന്‍ ഈ കുഞ്ഞന്‍ ഷെഡിനെങ്ങനെ കഴിഞ്ഞു എന്നതാണ് എല്ലാവരുടെയും ചോദ്യം. ചിലര്‍ ഷെഡ്ഡ് നിര്‍മ്മിച്ചത് തങ്ങളാണ് എന്ന അവകാശവാദവുമായി രംഗത്തുവന്നത് സോഷ്യല്‍മീഡിയയില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വഴിവച്ചു. ഇപ്പോള്‍ ഈ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞ് ആരാണ് യഥാര്‍ത്ഥത്തില്‍ ഇത് നിര്‍മ്മിച്ചത് എന്ന കാര്യം വ്യക്തമാക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സുബി സുരേഷ്.

അതിരപ്പിള്ളിയിലെ 'പെരുന്തച്ചന്‍' സുരേന്ദ്രന്‍ ചേട്ടനും, സഹതച്ചന്മാരായ സഹജന്‍, ടി സി ചന്ദ്രന്‍, ടി പി  ഷാജു, രാജന്‍ തുടങ്ങിയവരാണ് ഷെഡ് നിര്‍മ്മിച്ചതെന്ന് സുബി സുരേഷ് പറയുന്നു. 'പുഴയില്‍ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഷെഡിനെ പൂര്‍ണ്ണമായി ബാധിക്കില്ല . തേക്കിന്റെ കാതല്‍ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആന കുത്തിയാലും ഈ തൂണുകള്‍ ഇളകില്ല. അതാണ് ഈ ഷെഡിന്റെ ഉറപ്പിന്റെ രഹസ്യം. ആര് വന്ന് എന്തൊക്കെ നുണക്കഥകള്‍ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം'- സുബി സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വരികള്‍.

കുറിപ്പ്: 


അതിരപ്പിള്ളിയുടെ സ്വന്തം തച്ചന്മാര്‍.. ?
ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാലും, ഒരു കോടി പ്രാവശ്യം പറഞ്ഞാലും അത് സത്യമാകില്ല സത്യം സൂര്യന്റെ പ്രകാശം പോലെ തിളങ്ങി നില്‍ക്കും. അതിരപ്പിള്ളിയിലെ വിശ്യവിഖ്യാതമായ ഷെഡിനെക്കുറിച്ച് പല വാര്‍ത്തകളും പല ഗ്രൂപ്പിലും, മാധ്യമങ്ങളിലും വന്നു കണ്ടു എന്നാല്‍ സത്യം ആരും പറഞ്ഞു കണ്ടില്ല. അതിരപ്പിള്ളിയിലെ പെരുന്തച്ചന്‍ സുരേന്ദ്രന്‍ ചേട്ടനും, സഹതച്ചന്മാരായ സഹജന്‍, T C ചന്ദ്രന്‍, T P ഷാജു, രാജന്‍ തുടങ്ങിയവര്‍ നിര്‍മ്മിച്ച ഷെഡ്ഢിന്റെ അവകാശ വാദവുമായി ചിലര്‍ വന്നിരുന്നു. മനക്കലെ ലക്ഷ്മി ( ആനയാണ് കേട്ടോ ) ഗര്‍ഭിണിയാണ് എന്ന് പറഞ്ഞപ്പോള്‍ അതിന്റെ ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ പോലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാത്ത ചിലര്‍ അവകാശവാദവുമായി വന്നത്. പുഴയില്‍ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഷെഡിനെ പൂര്‍ണ്ണമായി ബാധിക്കില്ല . അതിന്റെ മുകളില്‍ ഉള്ള കുഴിയില്‍ ( ആ കുഴി ഉണ്ടായത് വിജയ്കാന്ത് അഭിനയിച്ച ക്യാപ്റ്റന്‍ പ്രഭാകര്‍ സിനിമയുടെ സമയത്ത് ആണ് കുഴി ഉണ്ടാക്കിയത് അന്ന് അവിടെ കാവല്‍ക്കാര്‍ ഉണ്ടായിരുന്നില്ല ) തേക്കിന്റെ കാതല്‍ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത് ആന കുത്തിയാലും ഈ തൂണുകള്‍ ഇളകില്ല. അതാണ് ഈ ഷെഡിന്റെ ഉറപ്പിന്റെ രഹസ്യം ആര് വന്ന് എന്തൊക്കെ നുണക്കഥകള്‍ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം

സുബി സുരേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com