തൃശ്ശൂർ: മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ഉണ്ടെന്നറിഞ്ഞ് പണം വാങ്ങാനെത്തിയ ‘സമ്മാനാർഹൻ’ കുടുങ്ങി. ഒരേ സീരീസിലെ 12 ടിക്കറ്റുകളുമായി എത്തിയപ്പോൾ സംശയം തോന്നിയ ലോട്ടറി ഏജൻസി ജീവനക്കാരൻ പൊലീസിൽ വിവരമറിയിച്ചതാണ് വിനയായത്. കുണ്ടന്നൂർ സ്വദേശിയായ 55കാരൻ സ്റ്റാൻലിയാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിലുള്ള പലചരക്കുകടയിൽ മോഷണം നടന്നിരുന്നു. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. നറുക്കെടുപ്പിൽ മോഷ്ടിച്ച ടിക്കറ്റുകളിലെ ഒരേ സീരീസിലുള്ള 12 എണ്ണത്തിന് നറുക്കെടുപ്പിൽ 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരറിഞ്ഞു. ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോഷ്ടാവ് ശ്രമിക്കുമെന്നുറപ്പുള്ളതിനാൽ തൃശ്ശൂരിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് മുന്നറിയിപ്പ നൽകി. ജില്ലാ ലോട്ടറി ഓഫീസിലും ഇക്കാര്യം അറിയിച്ചിരുന്നു.
നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമാണ് സ്റ്റാൻലി ടിക്കറ്റ് പണമാക്കാൻ എത്തിയത്. ഒരേ സീരീസിലെ 12 ടിക്കറ്റുകളാണ് കൈയിലുണ്ടായിരുന്നത്. ഓരോ ടിക്കറ്റിനും 5,000 രൂപ വീതം സമ്മാനം, അങ്ങനെ ആകെ 60,000 രൂപ. പൊലീസ് അറിയിച്ച സീരീസിലെ ലോട്ടറി ടിക്കറ്റുകളാണെന്ന് മനസ്സിലാക്കിയാണ് ജീവനക്കാരൻ പൊലീസിലറിയിച്ചത്. ചോദ്യംചെയ്യലിൽ സ്റ്റാൻലി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ