തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി. രണ്ടാഴ്ച മുൻപ് തടവ് ചാടിയ തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് കീഴടങ്ങിയത്. തിരുവനന്തപുരത്തെ കോടതിയിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. പൊലീസ് ഊർജിതമായി തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തിരുവനന്തപുരത്തുള്ള സ്വർണക്കട ഉടമയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിയായ ഇയാൾ 2017 മുതൽ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് അലക്ക് ജോലിക്കായി ജയിൽ കോമ്പൗണ്ടിന്റെ പുറക് വശത്തുള്ള അലക്ക് കേന്ദ്രത്തിലേക്ക് കൊണ്ടു വന്നപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിലെ സുരക്ഷാ വീഴ്ചയെ തുടർന്നാണ് പ്രതി രക്ഷപ്പെട്ടത്.
പിന്നാലെ പൂജപ്പുര പൊലീസ് കേസെടുത്ത് ജാഹിറിനായി വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇയാൾ എവിടേക്കാണ് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് പൊലീസ് വ്യക്തതയുണ്ടായിരുന്നില്ല. അതിനിടെയാണ് ഇന്ന് 11.30യോടെ ഇയാൾ തിരുനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. ജയിൽ ചാടിയ പ്രതിയാണെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി. പൊലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ