അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്; വിരട്ടല്‍ ഇങ്ങോട്ട് വേണ്ട;മറുപടിയുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 06:35 PM  |  

Last Updated: 12th December 2021 06:39 PM  |   A+A-   |  

pinarayi_1

സിപിഎം ജില്ലാസമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു

 

കണ്ണൂര്‍: കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ റാലിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണാറായി വിജയന്‍. കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്. അവരോട് ഒന്നേ പറയാനുള്ളു. അത് അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നാണെന്ന് പിണറായി പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് ബോര്‍ഡിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത?.  ഹൈസ്‌കൂള്‍ ജീവിത കാലത്ത് മരണപ്പെട്ടുപോയ പാവപ്പെട്ട തന്റെ അച്ഛനെ പറഞ്ഞത് എന്തിനാണ്. അദ്ദേഹം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. ചെത്തുകാരനായതാണോ അയാള്‍ ചെയ്ത തെറ്റ്. ആ ചെത്തുകാരന്റെ മകനായ വിജയന്‍ എന്നപേരില്‍ അഭിമാനിക്കുന്നു എന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. ചെത്തുകാരന്റെ മകനാണെന്ന് കേട്ടാല്‍ പിണറായി വിജയനെന്ന എനിക്ക് വല്ലാത്തവിഷമമായി പോകാമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നതെന്നും പിണറായി ചോദിച്ചു. നിങ്ങള്‍ പറഞ്ഞ മറ്റ് കാര്യങ്ങളിലേക്ക് പോകുന്നില്ല. അത് ഒരോരുത്തരുടെ സംസ്‌കാരം അനുസരിച്ച് കാര്യങ്ങള്‍ പറയുന്നു. ഓരോരുത്തര്‍ കണ്ടും ചെയ്തും ശീലിച്ചതാണ് അവര്‍ പറയുന്നത്.

അത്തരം ആളുകളോട്  തനിക്ക് ഒന്നേ പറയാനുള്ള. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞയാള്‍ക്ക് അതുണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ മതി. നിങ്ങളുടെ ഈ വിരട്ടലുകൊണ്ട് കാര്യങ്ങള്‍ നേടാമെന്ന് കരുതേണ്ടേതില്ലെന്നും പിണറായി പറഞ്ഞു

നിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനായാണോ എന്നാണ് താന്‍ ചോദിച്ചത്. മുസ്ലീം  വിഭാഗത്തില്‍ നല്ല അംഗീകാരമുള്ള മതസംഘടനകള്‍ ഉണ്ട്. സുന്നിവിഭാഗത്തില്‍ ആദരണീയരായ ജിഫ്രി തങ്ങള്‍ കാന്തപുരവും നേതൃത്വം കൊടുക്കുന്ന രണ്ട് സംഘടനകള്‍. മുജാഹിദ് പോലെ വേറെ സംഘനടകളും. വഖഫ് ബോര്‍ഡ്‌നിയമനവുമായി പ്രശ്‌നം വന്നപ്പോള്‍ ഈ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് ഇതില്‍ വാശിയില്ല. പിഎസ് സിക്ക് വിടാന്‍ സര്‍ക്കാരല്ല തുടക്കം കുറിച്ചത്. വഖഫ് ബോര്‍ഡാണ് തുടക്കം കുറിച്ചത്. ആ തീരുമാനം നടപ്പാക്കുന്നതിന്റ ഭാഗമായാണ് നിയമം വന്നത്. നിലവില്‍ നേരത്തെയുള്ള സ്ഥിതി വിശേഷം തുടരുമെന്ന് അറിയിച്ചു. ചര്‍ച്ചയ്‌ക്കെത്തിയ മതനേതാക്കള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വസമാണ്. എന്നാല്‍ ലീഗിന് മാത്രം വിശ്വാസമില്ല. അതിന് കാരണം നിങ്ങളുടെ മാനസികാവസ്ഥയാണ്.ജനങ്ങളെ തമ്മിലിടിപ്പിക്കാന്‍ ഇതൊരു ആയുധമാക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് കോഴിക്കോട്ട് റാലി സംഘടിപ്പിച്ചത്. അത് കണ്ട് അതാണ് മുസ്ലീം വികാരമെന്ന് തെറ്റിദ്ധരിക്കുന്ന സര്‍ക്കാരല്ല അത്. നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ ചെയ്‌തോ. അത് ആരും വിലവെക്കില്ലെന്നും പിണറായി പറഞ്ഞു. 

കാപട്യവുമായി നടക്കരുത്. മുസ്ലീമിന്റെ അട്ടിപ്പേറ് അവകാശം നിങ്ങളിലാണെന്ന ധാരണ ഞങ്ങള്‍ക്കില്ല. കാലിന്നടിയിലെ മണ്ണ് മെല്ലെ മെല്ലെ ഒഴുകിപോകുകയാണ്. അത് നിങ്ങളില്‍ വിശ്വസാമില്ലാത്തത് കൊണ്ടാണ്. മലപ്പുറത്തുപോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ അവസ്ഥ പരിതാപകരമാണ്. നിങ്ങളുടെ സംസ്‌കാരം എവിടെയാണ് നില്‍ക്കുന്നത്. കോഴിക്കോടെ ലീഗിന്റെ വേദിയിലിരുന്ന് നിങ്ങളുടെ സംസ്‌കാരം എല്ലാവര്‍ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു.