കോട്ടയം: കൂലി ചോദിച്ച ഭിന്നശേഷിക്കാരനായ യുവാവിന് കരാറുകാരന്റെ മർദ്ദനം. 28കാരനായ കോട്ടയം കുടമാളൂർ സ്വദേശി മനുമോൻ സെബാസ്റ്റ്യനാണ് കരാറുകാരന്റെ മർദ്ദനമേറ്റത്. സംസാരശേഷി കുറവുള്ള ആളായ മനു പണിയെടുത്തതിന്റെ കൂലി ചോദിച്ചപ്പോൾ റോഡിൽ നഗ്നനാക്കി മർദിച്ചെന്നാണ് പരാതി. മനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കെട്ടിട നിർമാണ പണികൾ ചെയ്യുന്ന മനു പല വർക് സൈറ്റുകളിൽ ദിവസങ്ങളോളം പണിയെടുത്തെങ്കിലും കൂലി മുഴുവൻ കിട്ടിയില്ല. ഞായറാഴ്ച കൂലി ചോദിച്ച് കരാറുകാരനെ കാണാനെത്തിയപ്പോഴാണ് മനുവിനു നേരെ ഉപദ്രവമുണ്ടായത്. ഉടുവസ്ത്രങ്ങൾ വലിച്ചു കീറി മനുവിനെ നടുറോഡിലിട്ട് മർദിച്ചെന്നാണ് കേസ്.
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ആന്റണി മഹാദേവനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. റോഡിനു സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ