ബസ്സില്‍ വച്ച് പെട്ടന്ന് വയറുവേദന, ഛര്‍ദി; ഉറ്റവരുടെ കണ്‍മുന്നില്‍ 12കാരന്റെ മരണം

ഉറ്റവര്‍ നോക്കി നില്‍ക്കെ അവന്‍ നിശബ്ദമായി മരണത്തിനു കീഴടങ്ങി
ആദിത്യന്‍
ആദിത്യന്‍

പത്തനംതിട്ട:  അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസില്‍ പോകുമ്പോള്‍ ആദിത്യന്‍ എന്ന 12 വയസ്സുകാരന്‍  മരണത്തിലേക്കുള്ള വഴിയിലായിരുന്നു. ഉറ്റവര്‍ നോക്കി നില്‍ക്കെ അവന്‍ നിശബ്ദമായി മരണത്തിനു കീഴടങ്ങി. സന്തോഷ് - ‌സ്മിത ദമ്പതികളുടെ മകന്‍ ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരും പരിശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്‌തെങ്കിലും കാര്യമായ രോഗ വിവരങ്ങള്‍ ലഭ്യമായില്ല.

ബുധനാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആദിത്യനെയും സഹോദരന്‍ അദ്വൈതിനെയും കൂട്ടി മാതാപിതാക്കള്‍ കാളകെട്ടി നിന്നു ബസില്‍ കയറി. 5 കിലോമീറ്റര്‍  പിന്നിട്ടതോടെ കുട്ടി ഛര്‍ദിച്ചു. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ ഓട്ടോ ഏര്‍പ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തും മുന്‍പേ കുരുന്നു ജീവനെ മരണം കവര്‍ന്നു. കോരുത്തോട് സികെഎംഎം സ്‌കൂള്‍ 7ാം ക്ലാസ്  വിദ്യാര്‍ഥിയാണ്.

ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങള്‍ ഇല്ലായിരുന്നെന്നും സ്‌കാനിങ് റിപ്പോര്‍ട്ടിലും നിസ്സാര പ്രശ്‌നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടര്‍ന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com