പത്തനംതിട്ട: കുംഭ മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു.
കുംഭം ഒന്നായ ഇന്നു രാവിലെ 5.20ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും.17 വരെ പൂജകൾ ഉണ്ടാകും. ഇന്ന് മുതലാണ് തീർഥാടകർക്ക് പ്രവേശനം. നെയ്യഭിഷേകത്തിനുള്ള നെയ്യ് നേരിട്ട് ശ്രീകോവിലിൽ നൽകാൻ ഭക്തർക്ക് അനുവാദമില്ല. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭമാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ, ട്രൂനാറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വെർച്വൽ ക്യൂ വഴി പാസ് ലഭിക്കാത്ത ആരെയും ദർശനത്തിന് കടത്തിവിടില്ല. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്തർക്ക് താമസ സൗകര്യം ഉണ്ടാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ