സംസ്ഥാനത്ത് മദ്യവില നൂറ് രൂപ വരെ കുറഞ്ഞേക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി

കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. സര്‍ക്കാര്‍ തീരുമാനം ഉണ്ടായാല്‍ സംസ്ഥാനത്ത് മദ്യവില കുറയും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മെയ് മാസത്തില്‍ മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം കൂട്ടി. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയര്‍ത്തിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നില്ല.

പിന്നീട് മദ്യത്തിന്റെ അടിസ്ഥാന നിരക്കില്‍ ഏഴു ശതമാനം വര്‍ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഫെബ്രുവരി ഒന്നുമുതല്‍ മദ്യവില വീണ്ടും കൂടി. മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിസ്ഥാന നിരക്കില്‍ വര്‍ധന വരുത്തിയത്.  

പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെ വര്‍ധനയുണ്ടായി. ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കുകയും ചെയ്തു. മദ്യവില വര്‍ധന ബാറുകളിലേയും ബെവ്‌കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളിലേയും വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com