കൊച്ചി: യുവാക്കളെ ക്രൂരമായി മർദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലംഗ സംഘം കടന്നു. മുഖത്ത് പെപ്പർ സ്പ്രെ അടിച്ചശേഷമായിരുന്നു ആക്രമണം. ട്രാൻസ്ജൻഡറടങ്ങുന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. കലൂർ റിസർവ് ബാങ്കിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദനത്തിന് ഇരയായത്.
കൊച്ചിയിൽ ഓൺലൈൻ ഫുഡ് വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുൾ നാസർ. സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയിൽ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികിൽ ട്രാൻസ്ജെൻഡറെ കണ്ട് ഇവർ വാഹനം നിർത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേർ എത്തി പെപ്പർ സ്പ്രേ അടിക്കുകയും യുവാക്കളെ മർദ്ദിച്ച് വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.
റിസർവ് ബാങ്കിന്റെ സിസിടിവി കാമറയിൽ ആക്രമിസംഘങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബാങ്ക് അവധിയായതിനാൽ സിസിടിവി ദൃശ്യങ്ങൾ നാളെ മാത്രമേ പരിശോധിക്കാനാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ