കണ്ണൂർ: നവദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ എത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരാണ് സംഭവം. പാലക്കാട് ഷൊർണൂരിൽ വച്ച് വിവാഹിതരായ ദമ്പതികൾ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുറിക്ക് മുകളിൽ ഇയാൾ സ്ഥാനം പിടിച്ചിരുന്നു. ദമ്പതികൾ എത്താൻ വൈകിയതോടെ മുകളിൽ കിടന്ന് ഉറങ്ങിപ്പോയതാണ് കെണിയായത്.
ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇയാൾ കല്യാണവീട്ടിൽ എത്തിയത്. രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയിലേക്ക് കയറാൻ ഒരു ഏണി ഇവിടെ എത്തിച്ചു. രാത്രി പത്ത് മണിക്ക് ലൈറ്റുകൾ അണയ്ക്കണമെന്ന് അയൽക്കാരെ ചട്ടം കെട്ടിയതിന് ശേഷമാണ് ഇയാൾ കിടപ്പുമുറിക്ക് മുകളിൽ കയറിപറ്റിയത്. എന്നാൽ വരനും വധുവുമടക്കമുള്ളവർ എത്താൻ വൈകിയതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. ഒടുവിൽ ക്ഷമ നശിച്ച ഇയാൾ കിടപ്പുറിക്ക് മുകളിൽ ഇരുന്ന് ഉറക്കം തുടങ്ങി.
ഉച്ചത്തിലുള്ള കൂർക്കംവലി കേട്ടാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ഒടുവിൽ കിടപ്പുമുറിക്ക് മുകളിൽ സുഖമായി ഉറങ്ങുന്ന മധ്യവയ്സകനെ കണ്ടു. നാട്ടുകാരെത്തി മുകളിലേക്ക് കയറാൻ ഉപയോഗിച്ച ഏണി എടുത്തുമാറ്റി. ഇതോടെ ഇയാൾ മുകളിൽ പെട്ടുപോയി. ഒടുവിൽ പൊലീസ് എത്തിയാണ് പ്രതിയെ താഴെയിറക്കിയത്. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
മദ്ധ്യവയസ്കനെ ആരും കൈയ്യേറ്റം ചെയ്യരുതെന്നും ചെയ്താൽ കേസെടുക്കുമെന്നും പൊലീസ് പറയുന്നത് വിഡിയോയിൽ കേൾക്കാം. വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ