അതിസങ്കീര്‍ണ ശസ്ത്രക്രിയ; 64കാരിയുടെ വയറ്റില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

എസ് എ ടി യില്‍ നടന്ന ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്
64കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്നു
64കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്നു

തിരുവനന്തപുരം: 64 വയസുകാരിയുടെ വയറില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. എസ് എ ടി യില്‍ നടന്ന ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. 

വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയല്‍ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒന്‍പതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഴ കണ്ടെത്തി. 64 വയസുള്ള രോഗിയായതിനാല്‍ കാന്‍സറായിരിക്കാമെന്ന സംശയവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്നും രോഗിയോട് നിര്‍ദ്ദേശിച്ചു. 

എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്‌ക്കെത്താന്‍ തയ്യാറാകാതിരുന്ന രോഗി ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് അശുപത്രിയിലെത്തിയത്. ചികിത്സയ്‌ക്കെത്താന്‍വൈകിയതോടെ ഒന്‍പതു മാസം കൊണ്ട്ഗര്‍ഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളര്‍ന്നു വലുതാകുകയും ചെയ്തു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ ശ്രീലതയുടെ യൂണിറ്റില്‍ അഡ്മിറ്റായ രോഗിയ്ക്ക്ഡോ ബിന്ദു നമ്പീശന്‍, ഡോ ജെ സിമി എന്നിവരുടെ നേതൃത്വത്തില്‍ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സങ്കീര്‍ണ്ണമായ തുകൊണ്ടുതന്നെ ശസ്ത്രക്രിയാ വേളയില്‍ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തവും നല്‍കേണ്ടി വന്നു. 

അനസ്‌തേഷ്യാ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജയകുമാര്‍, ഡോ കൃഷ്ണ, ഡോ അഞ്ജു, നഴ്സ് ലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. കോവിഡ് വ്യാപനത്തിന്റെ പേരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള നിരവധി രോഗികള്‍ ചികിത്സയ്‌ക്കെത്താതെ ഇതു പോലെ വീട്ടില്‍ കഴിയുന്നുണ്ടെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ വി ആര്‍ നന്ദിനി പറഞ്ഞു. യഥാസമയം ചികിത്സയ്‌ക്കെത്താതിരിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡോ നന്ദിനി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com