ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഇതിന് ശേഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യ യാത്ര നടത്തി. പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് അന്ത്യമായിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എ എം ആരിഫ് എംഎംപി എന്നിവരും സന്നിഹിതരായിരുന്നു.
ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചു. കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്‌ലക്‌സ് വയ്ക്കാന്‍ പറ്റണമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. അതേസമയം, സുധാകരന്റെ പ്രസംഗം നീണ്ടുപോയപ്പോള്‍ മുഖ്യമന്ത്രി ഇടപെടുകയും, സമയം...സമയം... എന്നു പറഞ്ഞ് പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കുതിരാന്‍ തുരങ്കപാത വൈകുന്നതിനു കാരണം ഏറ്റെടുപ്പിലെ കാലതാമസമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയെ അദ്ദേഹം ഡല്‍ഹിയിലേക്ക് ക്ഷണിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ