'റോഡിലല്ല, ജനഹൃദയങ്ങളില്‍ ഫ്ലക്സ് വെക്കാന്‍ കഴിയണം' ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി സുധാകരന്‍

കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്‌ലക്‌സ് വെക്കാന്‍ പറ്റണമെന്ന് സുധാകരന്‍ പറഞ്ഞു. കേന്ദ്രവും കേരളവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ഇതിന് പ്രത്യേക അവകാശവാദമൊന്നുമില്ല. ആര്‍ക്ക് വേണമെങ്കിലും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുണ്ടെങ്കില്‍ ചെയ്യാമായിരുന്നു. അപ്പോള്‍ ചെയ്യാതിരുന്നത് ആത്മാര്‍ത്ഥ ഇല്ലാത്തതുകൊണ്ടും പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടുമാണ്. രാഷ്ട്രീയപ്രവര്‍ത്തനം മാത്രം നടത്തി ജീവിച്ചിട്ടുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇതിന് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. 

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് ഒരു പാര്‍ട്ടി. കേരളം ഭരിക്കുന്നത് വേറൊരു പാര്‍ട്ടി. രണ്ടിടത്തും ഒരു കൂട്ടര്‍ ഭരിച്ചപ്പോള്‍ എന്തുകൊണ്ട് ഇത് നടന്നില്ല എന്നല്ലേ അവര്‍ പരിശോധിക്കേണ്ടത്. ലോഡു കണക്കിന് ഫ്ലക്സ് കൊണ്ടുവന്ന് വെച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ജനഹൃദയങ്ങളില്‍ ഫ്ലക്സ് വെക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് മരത്തില്‍ കെട്ടാന്‍ മാത്രമേ പറ്റൂവെന്ന് സുധാകരന്‍ പറഞ്ഞു. 

ഞങ്ങളാരും, താനോ തോമസ് ഐസക്കോ ഒരു ഫ്ലക്സ് പോലും വെച്ചില്ലെന്നും മന്ത്രി പറഞ്ഞു. കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് നടത്തിയ പ്രകടനത്തെ വിമര്‍ശിച്ചാണ് സുധാകരന്റെ പ്രസംഗം. സുധാകരന്റെ പ്രസംഗം നീണ്ടുപോയപ്പോള്‍ മുഖ്യമന്ത്രി ഇടപെടുകയും, സമയം...സമയം... എന്നു പറഞ്ഞ് പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com