തിരുവനന്തപുരം: നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് പിടിക്കാൻ വിലക്ക് വരുന്നു. നാടൻ മത്സ്യയിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
സംസ്ഥാന മത്സ്യമായ കരിമീനിനാണ് ആദ്യപടിയായി വലുപ്പം നിശ്ചയിക്കുക. പൊതുജലാശയങ്ങളിൽനിന്ന് പിടിച്ചുവിൽക്കുന്ന കരിമീനിന് 10 സെന്റീ മീറ്ററെങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിർദേശിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനിറക്കും. മത്സ്യവിത്ത് ഉത്‌പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും വിപണനവും സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മത്സ്യവിത്ത് ആക്ടിന്റെ ചുവടുപിടിച്ചാണ് നിയന്ത്രണം.
നിയമവിധേയമായി വിത്ത് ഉത്‌പാദിപ്പിച്ച് നൽകാൻ വിലക്കുണ്ടാകില്ല. നിശ്ചിത വലുപ്പമെത്താത്ത മീനിനെ പിടിക്കുന്നത് അവയുടെ വംശനാശത്തിനു കാരണമാകുന്നതായാണു വിലയിരുത്തൽ. നിശ്ചിതവലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകു. വിവിധ ചെമ്മീൻ ഇനങ്ങൾ, കൂരി, ഞണ്ട്, വരാൽ, കാരി, തുടങ്ങിയവയും പിടിച്ചുവിൽക്കുന്നതിന് നിശ്ചിത വലുപ്പം നിശ്ചയിച്ച് വിജ്ഞാപനമിറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ