തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികൾക്ക് ഇന്നു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയാണ് തുള്ളിമരുന്ന് വിതരണം. വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടുമണിക്ക് മന്ത്രി കെ കെ ശൈലജ തുടക്കമിടും.
24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുള്ള വീടുകളിലെ കുട്ടികൾക്കു പരിശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞു പോളിയോ നൽകാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
കുട്ടികൾക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവർ ബൂത്തുകളിൽ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. കോവിഡ് സാഹചര്യത്തിലാണു വിലക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ