ആയിഷയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തു; ചോദ്യം ചെയ്തത് രണ്ടുമണിക്കൂര്‍

രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം



കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ആയിഷയുടെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ആയിഷയുടെ ലാപ്‌ടോപ് അന്വേഷണ സംഘം പിടിച്ചെടുത്തു. നേരത്തെ, ആയിഷയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. 

ഇന്ന് രാവിലെയാണ് കവരത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ആയിഷ പറഞ്ഞു. 

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ നേരത്തെ ആയിഷയെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ സംഘത്തിന് സമയം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍, ആയിഷയ്ക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com