കോഴിക്കോട്: ചേവായൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മെഡിക്കല്‍ കോളജ് പൊലീസിനെ വിവരമറിയിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യേഷ് സംസ്ഥാനം വിട്ടതായും പൊലീസിന് സൂചനയുണ്ട്. കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്കൂട്ടറില്‍ ഇയാൾ കർണാടകയിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.
മാനസിക വെല്ലുവിളിയുള്ള യുവതിയെ നിർത്തിയിട്ട ബസിലെത്തിച്ചു പീഡിപ്പിച്ച കേസിലാണ് ഇന്ത്യേഷിനെ പൊലീസ് തിരയുന്നത്. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയെയാണ് ഇന്ത്യേഷും കൂട്ടാളിയും അതിക്രൂരമായി പീഡിപ്പിച്ചത്. ബൈക്കിലെത്തിയ പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചു ബസ് ഷെഡിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഭക്ഷണം പാഴ്സൽ വാങ്ങി നൽകി യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻഡിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടിൽ തിരിച്ചെത്തിയ യുവതിയോട് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ പ്രതിയായിരുന്നു ഇന്ത്യേഷ് കുമാർ. നാലുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കേസിൽ ഇയാളെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ